വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് ആദ്യഘട്ടത്തിൽ കൈമാറിയ വീടുകളിൽ കുടുംബങ്ങൾ ഇന്നുമുതൽ താമസം തുടങ്ങും. ഇന്ന് വൈകീട്ട് നാല് മണിക്കാണ് ഗൃഹപ്രവേശ ചടങ്ങ് നടക്കുക. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
ദുരന്തത്തിൽ ഉറ്റവരടക്കം സർവ്വവും നഷ്ടമായ 51 കുടുംബങ്ങളാണ് മുസ്ലീം ലീഗ് നിർമിച്ച് നൽകിയ വീടുകളിൽ പുതിയ ജീവിതം ആരംഭിക്കാൻ പോകുന്നത്. മേപ്പാടി പഞ്ചായത്തിലെ വെള്ളിത്തോടിലാണ് ദുരന്തബാധിതർക്കായി വീടുകൾ നിർമ്മിച്ചു നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ 51 വീടുകളുടെ താക്കോൽ ഫെബ്രുവരി 28ന് കൈമാറിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം നേതാക്കളുടെ സാന്നിധ്യത്തിൽ ഒരുമിച്ച് പ്രത്യേക ചടങ്ങ് നടത്തി താമസം തുടങ്ങാമെന്നായിരുന്നു കുടുംബങ്ങളുടെ തീരുമാനം. കഴിഞ്ഞ 25ാം തീയതി മുതൽ ചില കുടുംബങ്ങൾ താമസം ആരംഭിച്ചിരുന്നു. ഇന്നത്തെ ചടങ്ങോട് കൂടി 51 കുടുംബങ്ങളും പൂർണമായും താമസം ആരംഭിക്കും.
എട്ട് സെൻ്റ് ഭൂമിയിൽ 1,060 ചതുരശ്ര അടിയിലാണ് മൂന്ന് ബെഡ്റൂം അടങ്ങിയ വീടുകൾ നിർമിച്ചിരിക്കുന്നത്. വീടുകൾക്ക് ആവശ്യമായ ഫർണിച്ചർ ഉൾപ്പെടെ നൽകിയാണ് ലീഗ് വീട് കൈമാറിയത്. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് ചടങ്ങിലേക്ക് പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും വരേണ്ടതില്ല എന്നാണ് ലീഗിൻ്റെ നിർദ്ദേശം. ഗുണഭോക്താക്കളുടെ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പരിപാടിയിൽ പങ്കെടുക്കുക.