

കണ്ണൂർ: രത്തൻ കേൽക്കറുടെ നിയമനത്തിനെതിരെ എം.വി. ജയരാജൻ രംഗത്ത്. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ പാരിതോഷികമാണ് പുതിയ നിയമനം. ബിജെപിയെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പോലെ രാഷ്ട്രീയ സ്വഭാവമുള്ള നിയമനം നടത്തിയതെന്നും എം.വി. ജയരാജൻ ആരോപിച്ചു.
രാഹുൽഗാന്ധിക്ക് കേരളത്തിൽ ഒരു ന്യായവും ബംഗാളിൽ മറ്റൊരു ന്യായവുമാണ്. കേരളത്തിൽ രത്തൻ കേൽക്കർ നടത്തിയ പ്രവർത്തനം യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാനാണ്. അതിനെയാണ് ഇപ്പോൾ വി.ഡി. സതീശൻ വെള്ളപൂശുന്നത്. അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്ത് അനർഹരെ പട്ടികയിൽ കൂട്ടിച്ചേർത്തതെന്നും എം.വി. ജയരാജൻ കുറ്റപ്പെടുത്തി.
എസ്ഐആർ പരിഷ്കരണത്തിൽ രത്തൻ കേൽക്കറിനെതിരെ വലിയ ആക്ഷേപമാണ് ഉയർന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും ആപാകതകളൊന്നും പരിഹരിച്ചില്ല. ശനിയാഴ്ച തോറും വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി യോഗങ്ങളിൽ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും എം.വി. ജയരാജൻ പറഞ്ഞു.
തളിപ്പറമ്പ്, ഉദുമ, നാദാപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വ്യാജ വോട്ടർമാരെ ചേർക്കാൻ യുഡിഎഫിന് സൗകര്യമൊരുക്കി. വീടുകളുടെ അഡ്രസിൽ അല്ല എസ്ഐആറിൽ പേരുകൾ കൂട്ടിച്ചേർത്തത്. ഷോപ്പിംഗ് കോംപ്ലക്സുകളുടെ അഡ്രസിൽ വരെ പേരുകൾ കൂട്ടിച്ചേർത്തുവെന്നും ജയരാജൻ പറഞ്ഞു. പണി പൂർത്തിയാകാത്ത ഷോപ്പിംഗ് മാളിൻ്റെ പേരിലായിരുന്നു പേരുകൾ ചേർത്തത്.
ഈ പരാതി പറഞ്ഞിട്ടും പരിഗണിക്കാതെ വോട്ടർമാരെ കൂട്ടിച്ചേർത്ത ഓഫീസറാണ് രത്തൻ കേൽക്കർ. മാർച്ച് 20 വരെ പേര് ചേർക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ മാർച്ച് 15ന് ഈ അവസരം റദാക്കി. ഉന്നതതല ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടന്നത്. യുഡിഎഫിന് ചേർക്കാനുള്ള വോട്ടുകൾ വ്യാജ വോട്ടർമാരെ ഉൾപ്പെടെ ചേർത്തിരുന്നു.
2025 നേക്കൾ 14 ലക്ഷം അർഹതപ്പെട്ട വോട്ടർമാരെ വെട്ടിമാറ്റി. അർഹരെ ഒഴിവാക്കിയതിനെതിരെ എന്തുകൊണ്ട് വി.ഡി. സതീശൻ മൗനം പാലിക്കുന്നു. ഇലക്ഷൻ കമ്മീഷൻ ബിജെപി ഗവൺമെൻ്റ് ചട്ടുകമായി പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞയാളാണ് വി.ഡി. സതീശൻ. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞ കാര്യങ്ങൾ വിഴുങ്ങുന്നുവെന്നും എം,വി. ജയരാജൻ ചോദിച്ചു.