

കോഴിക്കോട്: കാർ മതിലിലിടിച്ച് തീപിടിച്ച് വ്യാപാരി മരിച്ചതിൽ വൻ ദുരൂഹത. വാഹനം നിർത്തിയതിന് പിന്നാലെ പൊട്ടിത്തെറിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടസ്ഥലത്തിന് സമീപത്ത് നിന്നും ഡീസൽ കന്നാസ് കണ്ടെത്തി. കാർ പൊട്ടിത്തെറിച്ചതിൽ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ചേവായൂർ മഠത്തിൽ മുക്കിലാണ് സംഭവം നടന്നത്. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽനിന്നും കൊയിലാണ്ടിയിലേക്ക് പോകവെ വീടിനടുത്ത് വച്ചാണ് അപകടമുണ്ടായത്.
ഇറക്കത്തിൽ താഴെയെത്തിയ ശേഷമാണ് കാറിന് തീപിടിച്ചത്. ഈ സമയത്ത് കാറിന് നിയന്ത്രണം വിട്ടിട്ടില്ലെന്ന് വ്യക്തമാണ്. കയറ്റത്തിൽ നിന്നും സാവധാനമാണ് കാർ താഴേക്ക് വരുന്നത്. ഇറക്കത്തിനു ശേഷം കാർ നിർത്തി സെക്കൻ്റുകൾക്കു ശേഷം കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ജീപ്പ് കോംപസ് കാറാണ് പൊട്ടിത്തെറിച്ചത്.
പുലർച്ചെ നാലേമുക്കാലോടെയാണ് പ്രദേശവാസികൾ വിവരമറിയുന്നത്. നാട്ടുകാർ ഓടിയെത്തുമ്പോഴേക്ക് കാർ പൂർണമായും അഗ്നിക്കിരയായിരുന്നു. തുടർന്ന് അഗ്നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. എന്നാൽ അപ്പോഴേക്കും സുധാകരൻ മരിച്ചിരുന്നു.