ശബരിമല ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റി ഒളിപ്പിച്ചതില്‍ ദുരൂഹത; സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി സംശയം
പത്തനംതിട്ട: ശബരിമല ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റി ഒളിപ്പിച്ചതില്‍ ദുരൂഹത. പീഠവും സ്വര്‍ണപാളിയും മറയാക്കി പോറ്റി സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി സംശയം. വീട്ടില്‍ സൂക്ഷിച്ച പീഠത്തില്‍ പോറ്റി പൂജ നടത്തിയിരുന്നു. പൂജയുടെ മറവില്‍ ഭക്തരില്‍ നിന്ന് പണം പിരിച്ചതായും വിജിലന്‍സിന് സൂചന. ദ്വാരപാലക ശിൽപ്പത്തിൻ്റെ പീഠം കാണാതായ സംഭവത്തിൽ ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
കഴിഞ്ഞ ദിവസമാണ് ശബരിമലയിൽ കാണാതായ ദ്വാരപാലക പീഠം പരാതിക്കാരൻ്റെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തിയത്. രാതിക്കാരനും സ്പോൺസറുമായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് പീഠം കണ്ടെത്തിയത്. 2019ൽ ദേവസ്വം ബോർഡ് ആവശ്യപ്പെട്ട പ്രകാരങ്ങൾ ദ്വാരപാലക പീഠം നിർമിച്ച് നൽകിയെന്നും പിന്നീട് അത് കാണാതായെന്നുമായിരുന്നു സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പരാതി. എന്നാൽ പരാതിക്കാരനിൽ നിന്നു തന്നെ ദ്വാരപാലക പീഠം ദേവസ്വം വിജിലൻസ് കണ്ടെത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമ്മൂടുള്ള സഹോദരിയുടെ വീട്ടിൽ നിന്നാണ് പീഠങ്ങൾ കണ്ടെത്തിയത്.
2021 മുതൽ പീഠം ജീവനക്കാരൻ്റെ വീട്ടിലായിരുന്നു. വിവാദമായതോടെയാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. എന്നാൽ അപ്പോഴും പീഠം ദേവസ്വം ബോർഡിനെ തിരികെ ഏൽപ്പിച്ചുവെന്നായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വാദം. ആറന്മുളയിലെ സ്ട്രോങ് റൂമിൽ പീഠം ഉണ്ടോ എന്നറിയാൻ വിജിലൻസ് നേരത്തെ പരിശോധന നടത്തിയിരുന്നു. തുടർന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജോലിക്കാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് പീഠം എവിടെയുണ്ടെന്ന വിവരം ലഭിച്ചത്.