കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയെ സമീപിച്ച് വസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ എൻ. വാസു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് വാസു സുപ്രീം കോടതിയെ സമീപിച്ചത്. രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി. പകരം ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി നവീകരണത്തിന് ശുപാർശ നൽകിയത് വാസു ആണെന്ന അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അനധികൃതമായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ വാസു ഇടപെട്ടു. മറ്റുപ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തി. ബോർഡിന് നഷ്ടവും പ്രതികൾക്ക് ഇതുവഴി അന്യായ ലാഭവും ഉണ്ടായി. എൻ. വാസുവിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, സ്വർണക്കവർച്ച തുടങ്ങിയ ആരോപണങ്ങളാണ് ഉള്ളത്. ഇതിൽ ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്നും എസ് ഐടി കോടതിയെ അറിയിച്ചിരുന്നു.
2019 മാർച്ച് 19ലെ മുൻ ദേവസ്വം കമ്മീഷണറുടെ ശുപാർശയിൽ സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഈ കാലയളവിൽ എൻ. വാസുവായിരുന്നു ദേവസ്വം കമ്മീഷണർ. 2019ൽ ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പാളികൾ കൊടുത്തുവിട്ടതിൽ എൻ. വാസുവിന് പങ്കുണ്ട് എന്ന കണ്ടെത്തലിൽ വാസുവിനെ മൂന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ഈ കേസിലാണ് എൻ. വാസുവിൻ്റെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയത്.