
ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിൽ കേന്ദ്രത്തെ വിമർശിച്ച് റവന്യൂ മന്ത്രി കെ. രാജന്‍. ദുരന്ത ഭൂമിയിൽ നരേന്ദ്രമോദി എത്തിയത് പരസ്യത്തിന് വേണ്ടിയെന്നാണ് റവന്യൂ മന്ത്രിയുടെ പ്രസ്താവന. കുഞ്ഞിനെ ഒക്കത്തിരുത്തിയ ഫോട്ടോയുമായി ലോകം മുഴുവൻ പരസ്യം ചെയ്തുവെന്ന് കെ. രാജന്‍ ആരോപിച്ചു.
ദുരന്തഭൂമിയിലെ കുഞ്ഞുങ്ങളോട് കേന്ദ്രം ചെയ്യുന്നത് കടുത്ത അവഗണനയാണെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ഒരു വർഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും നൽകിയില്ലെന്നും കെ. രാജന്‍ കൂട്ടിച്ചേർത്തു.
ഗവർണർ രാജേന്ദ്ര അർലേക്കറെയും മന്ത്രി വിമർശിച്ചു. കാവിക്കൊടി ഏന്തിയ ചിത്രത്തിനു മുന്നിൽ നട്ടെല്ല് വളക്കാൻ കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ കിട്ടില്ല. ഭാരതാംബ ചിത്രമാണ് ഇപ്പോൾ കേരളാ ഗവർണറുടെ ആയുധം. ആർക്കാണ് രാജ്ഭവനിലെ ഭാരതാംബക്ക് മുന്നിൽ ഉദ്ഘാടനം ചെയ്യേണ്ടത്. ഭരണഘടന മറികടന്നാൽ ഭരണഘടന നൽകുന്ന സംരക്ഷണം കേരളത്തിലെ ജനങ്ങൾ ഗവർണർക്ക് നൽകില്ലെന്നും അങ്ങനെ ജനങ്ങൾ ബഹുമാനിക്കുമെന്ന് കരുതിയാൽ അത് മിഥ്യാധാരണയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഗവർണർ പുഷ്‌പാർച്ചന നടത്തിയ ചിത്രത്തിലെ ഭാരതാംബയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ഐഎസ്ആർഒ ജീവനക്കാരന് സസ്പെന്‍ഡ് ചെയ്തു. ഭാരതാംബയെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ആർ. പ്രമോദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തിൽ സർവീസ് ചട്ടലംഘനം ഉണ്ടായിട്ടില്ലന്നും ഏകപക്ഷീയമായ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എ.എ. റഹീം എംപി ഐഎസ്ആർഒ ഡയറക്ടർക്ക് കത്ത് നൽകി.