തിരുവനന്തപുരം: പുതിയ തൊഴിൽ നിയമം ഉൾപ്പെടെയുള്ള കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് തുടരുന്നു. ഇന്ന് അർധരാത്രി 12 വരെയാണ് 24 മണിക്കൂർ പണിമുടക്ക്. കെഎസ്ആർടിസി ജീവനക്കാർ അടക്കം പ്രതിഷേധത്തിന്റെ ഭാഗമാകുന്നതിനാൽ ഗതാഗതം സ്തംഭിക്കും. സംസ്ഥാനത്ത് അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊച്ചി മെട്രോ രാവിലെ ആറര മുതൽ രാത്രി പത്ത് വരെ സർവീസ് നടത്തും.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി തുടങ്ങി പത്ത് തൊഴിലാളി സംഘടനകളും വിവിധ ഫെഡറേഷനുകളുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സിപിഐഎം, സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾ പണിമുടക്കിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ചയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, പണിമുടക്കിന് സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്തവർക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം ഒഴിവാക്കുക, കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്താനുള്ള കേന്ദ്ര നീക്കം പിൻവലിക്കുക, ജോലിസ്ഥിരത ഉറപ്പാക്കുക, ശ്രം ശക്തി നിതി ബിൽ പിൻവലിക്കുക എന്നിങ്ങനെയാണ് പ്രധാന ആവശ്യങ്ങൾ.
പണിമുടക്ക് കണക്കിലെടുത്ത് ഇന്ന് നടക്കേണ്ട പിഎസ്‌സി ഓൺലൈൻ പരീക്ഷകൾ മാറ്റി. ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള പരീക്ഷ ഈ മാസം 21ലേക്ക് മാറ്റിയിട്ടുണ്ട്.