

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരൻ അർഷിതിൻ്റെ കൊലപാതകത്തിൽ നിർണയക വിവരങ്ങൾ പുറത്ത്. കുഞ്ഞ് നേരിട്ട പീഡനം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നേരത്തെ അറിഞ്ഞിരുന്നു. അഖിലയുടെ അമ്മ റീനയാണ് ഹെൽപ്പ്ലൈനിൽ വിളിച്ച് കുഞ്ഞിനെ ഉപദ്രവിക്കുന്ന വിവരം അറിയിച്ചത്. വിവരം അറിയിക്കുന്ന ഫോൺ ശബ്ദസന്ദേശം വാർത്താ വെബ്സൈറ്റായ ദ് ന്യൂസ് മിനിറ്റ് പുറത്തുവിട്ടു.
കുഞ്ഞിൻ്റെ രണ്ട് കയ്യും ഒടിഞ്ഞതിന് പിന്നാലെയാണ് ഹെൽപ്പ്ലൈനിലേക്ക് വിളിച്ചത്. കുഞ്ഞിൻ്റെ അവസ്ഥ റീന ഹെൽപ് ലൈനിൽ അറിയിച്ചു. എന്നാൽ, കൃത്യമായ നടപടിയെടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയാറായില്ല. മറ്റെന്തോ പ്രശ്നങ്ങൾ ആണെന്നായിരുന്നു ഹെൽപ് ലൈനിൽ നിന്നുള്ള മറുപടി. വിവരം അറിഞ്ഞതിൻ്റെ 26ാം ദിവസം കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു.
കേസിൽ കുഞ്ഞിൻ്റെ രണ്ടാനച്ഛൻ അഷ്കറിനെയും അമ്മ അഖിലയുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഒരു വയസുകാരൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. സ്ഥിരമായ മർദനമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരികാവയവങ്ങളുടെ രക്തസ്രാവം നേരത്തെ മർദിച്ചതിൽ നിന്നും ഉണ്ടായതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.