ബേപ്പൂർ തീരത്തിന് സമീപത്ത് അപകടത്തിൽപ്പെട്ട കപ്പലിൽ തീ പടരുന്നതിൻ്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നു. കോസ്റ്റ്ഗാർഡിന് കപ്പലിനടുത്തേക്ക് എത്തിപ്പെടാനാകാത്തതാണ് തീ അണയ്ക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. അതേസമയം, കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് വിവരം. നിയന്ത്രണം വിട്ട കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. എങ്കിലും കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ടെന്നാണ് വിവരം. അതേസമയം, കപ്പൽ അപകടത്തിൽ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 6 പേരിൽ 2 പേരുടെ നില ഗുരുതരമാണ്.
സ്ഫോടക വസ്തുക്കളും കെമിക്കലും ഉൾപ്പെടെയുള്ള കണ്ടെയ്നറുകൾ ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന സാഹചര്യത്തിലാണ്. സിംഗപ്പൂർ കപ്പലിലെ 154 കണ്ടെയ്നറുകളിൽ ആസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. തനിയെ തീപിടിക്കുന്നത് ഉൾപ്പടെ നാലുതരം രാസവസ്തുക്കൾ കണ്ടെയ്നറുകളിൽ കപ്പലിൽ ഉണ്ടെന്നാണ് അഴീക്കൽ പോർട്ട് ഓഫീസർ അറിയിച്ചത്.
ഡെക്കിലുണ്ടായ പൊട്ടിത്തെറിയെ തുടർന്നാണ് സിംഗപ്പൂർ കപ്പലായ വാൻ ഹായ് 503ൽ ഇന്നലെ വൈകുന്നേരം തീ പടർന്നത്. അപകടത്തിൽ കടലിൽ പതിച്ച കണ്ടെയ്നറുകൾ തെക്ക് - കിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യത. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളാ തീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. തീപിടുത്തം ഉണ്ടായ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കോഴിക്കോടിനും കൊച്ചിക്കുമിടയിലായി തീരത്തടിയാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.