എറണാകുളം: മറൈൻഡ്രൈവിന് സമീപം നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. സംഭവം അറിഞ്ഞെത്തിയ പൊലീസ് കുഞ്ഞിൻ്റെ മൃതദേഹം കരയ്ക്ക് കയറ്റി. പൊക്കിൾക്കൊടിയുള്ള മൃതദേഹം ആണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
വാക്ക് വേ വഴി നടന്നുപോയ രണ്ടുകുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ആളുകളോട് കാര്യം പറയുകയും, തുടർന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയുമായിരുന്നു. മൃതദേഹം എങ്ങനെ ഇവിടെ എത്തിയെന്നതിനെ കുറിച്ച് കൃത്യമായ വിവരമൊന്നും ലഭ്യമായിട്ടില്ല. വേലിയേറ്റ സമയത്ത് മറ്റെവിടെ നിന്നെങ്ങാനും ഒഴുകു വന്നതാണോ എന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
മറൈൻഡ്രൈവിന് സമീപം കണ്ടെത്തിയത് പെൺകുഞ്ഞിൻ്റെ ശരീരമാണ് എന്ന് എറണാകുളം സെൻട്രൽ എസിപി അറിയിച്ചു. സമീപത്തെ ഫ്ലാറ്റുകളും, പ്രദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് എസിപി കൂട്ടിച്ചേർത്തു. മൃതദേഹത്തിന് 24 മണിക്കൂറിൽ അധികം പഴക്കമുണ്ട്. കുഞ്ഞിൻ്റെ തലയ്ക്ക് പരിക്കേറ്റതിൻ്റെ തെളിവുണ്ട്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ടെന്നും, നാളെ പോസ്റ്റ്‌മോർട്ടം നടക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.