തിരുവനന്തപുരം: തിരുമലയിൽ കരമനയാറിന് സമീപം തള്ളിയ മാലിന്യം നീക്കിതുടങ്ങി. പഞ്ചായത്ത് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് സ്ഥല ഉടമകളുടെ നേതൃത്വത്തിൽ മാലിന്യം നീക്കുന്നത്. മാലിന്യം തള്ളിയ വാർത്ത ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി.
സ്ഥല ഉടമ 50,000 രൂപ പിഴ അടയ്ക്കണമെന്നും രണ്ട് ദിവസത്തിനുള്ളിൽ മാലിന്യം നീക്കണമെന്നുമാണ് വിളവൂർക്കൽ പഞ്ചായത്ത് നൽകിയിരിക്കുന്ന നോട്ടീസിൽ പറയുന്നത്. സ്ഥലഉടമകളുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതൽ ജെസിബി ഉപയോഗിച്ചാണ് മാലിന്യം നീക്കിതുടങ്ങിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോറിയിൽ കൊണ്ടുവന്ന് ആശുപത്രി മാലിന്യമടക്കം ഇവിടെ തള്ളിയത്. ഇതിനുപിന്നാലെ മാലിന്യം മണ്ണിട്ട് നികത്തുകയും ചെയ്തിരുന്നു. മാലിന്യം നിക്ഷേപിച്ച ശേഷം മണ്ണിട്ട് ഭൂമി നികത്തി എടുക്കുന്നതായും നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു.
മാലിന്യം തള്ളിയതിൻ്റെ അര കിലോമീറ്ററിന് സമീപം പമ്പ് ഹൗസ് ഉണ്ടെന്നും ഇത് കുടിവെള്ളം അടക്കം പ്രതിസന്ധിയിലാക്കിയെന്നുമായിരുന്നു നാട്ടുകാരുടെ പരാതി. സംഭവം വാർത്തയായതോടെയാണ് പഞ്ചായത്ത് ഇടപ്പെട്ടത്.