
കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി താൻ ഇടപെട്ടത് ജനങ്ങൾക്ക് നന്മ ചെയ്യൽ കർത്തവ്യമാണെന്ന ബോധ്യത്തിലാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ. ഇസ്ലാം വർഗീയ പ്രസ്ഥാനം അല്ല എന്ന് ലോകത്തിന് പഠിപ്പിച്ചു കൊടുക്കലാണ് ലക്ഷ്യമെന്നും കാന്തപുരം പറഞ്ഞു. മർക്കസിൽ യുവജന നൈപുണ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെട്ടതിന് ശേഷം കാന്തപുരത്തിന്റെ ആദ്യ പ്രതികരണം. "വധശിക്ഷക്ക് പകരം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ദിയാധനം നൽകി പ്രായശ്ചിത്തം നടത്താൻ ഇസ്‌ലാമിൽ വ്യവസ്ഥയുണ്ടെന്നും ഇതനുസരിച്ചാണ് ഞങ്ങൾ അവിടെയുള്ള പണ്ഡിതരുമായും ജഡ്‌ജിമാരുമായും സംസാരിച്ചത്. ചർച്ചകൾ പുരോഗമിക്കുകയാണ്," കാന്തപുരം പറഞ്ഞു.
"മരിച്ചയാളുടെ കുടുംബങ്ങൾ സമ്മതിക്കാതെ പ്രതിക്ക് വധശിക്ഷ ഒഴിവാക്കി നൽകാൻ കോടതിക്ക് കഴിയില്ല. ഇസ്ലാം വർഗീയ പ്രസ്ഥാനമല്ലെന്ന് ലോകത്തിന് പഠിപ്പിച്ചു കൊടുക്കലും, ജനങ്ങൾക്ക് നന്മ ചെയ്യുക കർത്തവ്യമാണ് എന്ന നിലയ്ക്കുമാണ് ഞാൻ ഇടപെട്ടത്," കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.