
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍. മലപ്പുറം ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേർ. ജില്ലയില്‍ നിന്ന് 192 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
മലപ്പുറത്ത് ചികിത്സയിലുള്ളത് 18 പേരാണ്. ഇതില്‍ ഒരാൾ ഐസിയുവിലാണ്. കോഴിക്കോട് 114, പാലക്കാട് 176, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടിക. സംസ്ഥാനത്ത് ആകെ 26 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
നിപ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ 12 പേരുടെ സാമ്പിള്‍ പരിശോധന ഫലവും നെഗറ്റീവാണ്. എന്നാല്‍, നിപ ബാധിച്ച 38കാരിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തരുതെന്നും അത്തരം ചില വ്യാജ പ്രചരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കേസ് എടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, നിപ ബാധിച്ചവരെല്ലാം മരിച്ചെന്ന പ്രസ്താവനയ്ക്ക് പിന്നാലെ കൂടുതല്‍ പരാമർശങ്ങളുമായി പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ഏഴ് വർഷത്തിനിടെ 32 നിപ രോഗികളില്‍ 24 പേർ മരിച്ചു. രോഗത്തിന്റെ ഗുരുതരാവസ്ഥയെ സർക്കാർ മൂടി വയ്ക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.