

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫറോഖ് സ്വദേശിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം കൂടി നാളെ ലഭ്യമാകും.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് രോഗലക്ഷണങ്ങളുമായി ഫറോഖ് സ്വദേശിയായ 43കാരൻ ചികിത്സ തേടിയത്. നിലവിൽ ഇയാളുടെ സമ്പർക്ക പട്ടിക ആരോഗ്യ വിഭാഗം അധികൃതർ പരിശോധിച്ചു വരികയാണ്. ഉറവിടം എവിടെ എന്നതിലും വ്യക്തയായിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നത്.
രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വൈറോളജി ലാബിലെ ഫലം കൂടി വരണം. രോഗിയുമായി സമ്പർക്കമുണ്ടായ ബന്ധപ്പെട്ട ആളുകൾ നിരീക്ഷണത്തിൽ കഴിയണമെന്നും കെ. മുരളീധരൻ നിർദേശം നൽകി. തിരുവനന്തപുരത്ത് നാളെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. നാളെ 12 മണിക്കാണ് ഉന്നതതല യോഗം ചേരുക. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇയാൾ ഗോഡൗൺ ഒറ്റയ്ക്ക് ക്ലീൻ ചെയ്തിരുന്നു. അവിടെ വവ്വാലിൻ്റെ സാന്നിധ്യം സംശയിക്കുന്നുണ്ട്. രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും കെ. മുരളീധരൻ അറിയിച്ചു.