

തിരുവനന്തപുരം: 'കേരള സ്റ്റോറി 2'നെ ട്രോളുന്ന സംസ്ഥാന ടൂറിസം വകുപ്പിൻ്റെ പുതിയ പോസ്റ്റർ ശ്രദ്ധേയമാകുന്നു. ആരോടും വിദ്വേഷമില്ലാത്ത നാട്, അതാണ് ആഹ്ളാദത്തിനുള്ള രുചിക്കൂട്ട് (NO BEEF WITH ANYONE, that's our recipe for happiness) എന്ന തലക്കെട്ടോട് കൂടിയ പോസ്റ്ററാണ് കേരള ടൂറിസം വകുപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. 'കേരള സ്റ്റോറി 2'ലെ ബീഫ് തീറ്റിക്കൽ സീൻ കൊളുത്തി വിട്ട വിവാദത്തിന് പിന്നാലെയാണ് ബീഫ് വാചകമാക്കി ടൂറിസം വകുപ്പിൻ്റെ ഒളിയമ്പ്.
വിദേശികളെ ആതിഥ്യ മര്യാദകളോടെ സ്വീകരിക്കുന്ന നാടാണിതെന്നും ഇവിടെ വിദ്വേഷ ചിന്തകൾക്ക് തെല്ലും ഇടമില്ലെന്നുമുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രഖ്യാപനമാണ് ഇതിലൂടെ വെളിവാകുന്നത്. "സ്നേഹം, ഐക്യം, എല്ലാവരേയും ഉൾക്കൊള്ളാനാകുന്ന അത്രയും വിശാലമായ മനസുള്ളവർ... ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം... #ലാൻഡ് ഓഫ് ഹാർമണി #കേരള ടൂറിസം" എന്ന ക്യാപ്ഷനും ഫേസ്ബുക്കിൽ ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
"ഔചിത്യ ബോധമുള്ളതും.. സാഹചര്യത്തിന് ചേരുന്നതുമായി ഉഗ്രൻ മറുപടി" എന്നാണ് ഈ പോസ്റ്റിന് താഴെ വരുന്ന കമൻ്റുകളിൽ ഭൂരിഭാഗവും. "നോ ബീഫ്" എന്ന വാക്കിൻ്റെ അർഥം ആരോടും വിദ്വേഷമോ പ്രശ്നങ്ങളോ ഇല്ലാത്ത ആൾ ആണെന്നും കമൻ്റുകളിൽ ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരള ടൂറിസം ഉയരങ്ങളിലേക്ക് കുതിക്കട്ടെയെന്നും ചിലർ ഈ പോസ്റ്റിന് താഴെ ആശംസകൾ നേർന്നു.
കേരളത്തിൻ്റെ മതസൗഹാർദം തകർക്കാനും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് ഭിന്നിപ്പിലൂടെ വോട്ട് നേടാനുമുള്ള സംഘപരിവാർ സംഘടനകൾ ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. അതിൻ്റെ തുടർച്ചയെന്നോണമാണ് 'കേരള സ്റ്റോറി 2' ട്രെയ്‌ലർ കഴിഞ്ഞ ദിവസം വാർത്തകളിലിടം പിടിച്ചത്.
ഹിന്ദു-മുസ്ലീം മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാനും, കേരളത്തിനെതിരെ ഇതര സംസ്ഥാനങ്ങളിൽ ഇസ്ലാമോഫോബിക് അജണ്ടകൾ പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം പടപ്പ് സ്റ്റോറികൾ കാലാ കാലങ്ങളിൽ വെള്ളിത്തിരയിൽ പ്രദർശിപ്പിക്കപ്പെടുന്നത്.
ബീഫ് നിർബന്ധിച്ച് തിന്നാൻ പ്രേരിപ്പിക്കുന്നവരാണ് മലയാളികൾ എന്ന പ്രതീതി സൃഷ്ടിക്കാനും, ഭീകരവാദത്തെ വളർത്തുന്ന നാടാണിതെന്ന് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള സംഘപരിവാർ പ്രത്യയശാസ്ത്രങ്ങളുടെ നിരന്തര ശ്രമങ്ങളുടെ കൂടി ഭാഗമാണ് 'കേരള സ്റ്റോറി' രണ്ടാം ഭാഗം.