കൊല്ലം: സ്വന്തം സ്ഥലത്ത് വീട് വയ്ക്കാൻ അനുമതി നൽകാതെ യുവതിയോട് കോർപ്പറേഷൻ്റെ ക്രൂരത. അഞ്ച് വർഷമായി അർബുദ ബാധിതനായ മകനൊപ്പം ഓഫീസ് കയറി ഇറങ്ങുകയാണ് മാടൻനട സ്വദേശി മായ.
റെയിൽവെ ഭൂമിയോട് ചേർന്നുള്ള സ്ഥലത്ത് വീട് നിർമിക്കാൻ അനുമതി നൽകാനാകില്ലെന്നാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സഫീറിൻ്റെ നിലപാട്. എന്നാൽ സത്യവാങ്മൂലം എഴുതി നൽകി മായക്കൊപ്പം അപേക്ഷ നൽകിയ പലരും വീട് വയ്ക്കാൻ അനുമതി നേടിയതിന്റെ തെളിവുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. അഫിഡവിറ്റ് എഴുതി വാങ്ങിയാണ് മറ്റ് പലർക്കും കോർപ്പറേഷൻ അനുമതി നൽകിയതെന്നും മേയറുടെ അദാലത്തിലാണ് ഇവർ അനുമതി കരസ്ഥമാക്കിയതെന്നും യുവതി പറഞ്ഞു.
കോർപ്പറേഷൻ ഉദ്യോഗസ്ഥൻ്റെ പിടിവാശി മൂലമാണ് വീടെന്ന സ്വപ്നം ഇല്ലാതായതെന്ന് മായ പറഞ്ഞു. നീതിക്കായി തദ്ദേശ വകുപ്പ് മന്ത്രിയെ നേരിൽ കാണാനും ആരോഗ്യവകുപ്പ് മന്ത്രിയെ കണ്ട് മകൻ്റെ ദുരവസ്ഥ അറിയിക്കാനുമാണ് മായയുടെ തീരുമാനം. നീതിക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുമെന്നും യുവതി പറഞ്ഞു.