തിരുവനന്തപുരം: കോൺഗ്രസ് വിട്ട മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.എസ്. നുസൂർ സിപിഐഎമ്മിൽ. എകെജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. സിപിഐഎമ്മിൽ ചേർന്നതിന് പിന്നാലെ തോപ്പിൽ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന പുസ്തകം വായിക്കുന്നതിൻ്റെ ചിത്രം നുസൂർ ഫേസ്ബുക്കിൽ പങ്കുവച്ചു.
പാർട്ടിയുടെ അസ്തിത്വം നഷ്ടപ്പെട്ടെന്ന് തോന്നിയപ്പോഴാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതെന്ന് നുസൂർ പറഞ്ഞു. മതേതര മൂല്യം ഉൾക്കൊള്ളുന്ന ഒരേയൊരു പാർട്ടിയെന്ന നിലയ്ക്കാണ് സിപിഐഎമ്മിൽ ചേരുന്നത്. ചുവന്ന കൊടിക്ക് കീഴിൽ ഞാൻ സുരക്ഷിതനായിരിക്കും. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും എളിയ പ്രവർത്തകനായി പാർട്ടിക്കൊപ്പം നിലകൊള്ളുമെന്നും നുസൂർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു എന്‍.എസ്. നുസൂര്‍ പാർട്ടി വിട്ടത്. കോൺഗ്രസിൻ്റെ വിഴുപ്പുഭാണ്ഡം ചുമന്നു നടക്കാൻ കഴിയില്ലെന്നും, ഇനി പാർട്ടിയിൽ തുടരാനാകില്ലെന്നും നുസൂര്‍ പറഞ്ഞിരുന്നു. താൻ മിശ്രവിവാഹം ചെയ്തതാണ് സീറ്റ് നിഷേധിക്കാൻ കാരണമായതെന്ന് കോൺഗ്രസ് പറഞ്ഞു. ഭാര്യ അമ്പലത്തിൽ പോകുന്നതാണോ ഇവരുടെ പ്രശ്നമെന്നും യഥാർഥ വർഗീയവാദികൾ കോൺഗ്രസ് പ്രസ്ഥാനത്തിലാണ് എന്നും എൻ.എസ്. നുസൂർ പറഞ്ഞിരുന്നു. കെ.സി. വേണുഗോപാലിനെതിരെ അതിരൂക്ഷ വിമർശനവും നുസൂർ ഉന്നയിച്ചിരുന്നു.