

ആലപ്പുഴ: 1998ൽ ജാർഖണ്ഡിലെ ബൊക്കാറോ ആശുപത്രിയിൽ വച്ച് കണ്ടത് സുകുമാര കുറുപ്പിനെ തന്നെയാണെന്ന് വീണ്ടും വെളിപ്പെടുത്തി നഴ്സ് രത്നമ്മ. നെഞ്ചുവേദനയെ തുടർന്നാണ് കുറുപ്പ് ആശുപത്രിയിലെത്തിയത്. വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെ കുറുപ്പിൻ്റെ നാട്ടിൽ നിന്നുള്ള ആളാണ് താനെന്ന് അറിഞ്ഞതോടെ ഇയാൾ ആശുപത്രിയിൽ നിന്ന് മുങ്ങുകയായിരുന്നു.
കേസിൽ വീണ്ടും ക്രൈംബ്രാഞ്ച് മൊഴിയെടുത്ത സാഹചര്യത്തിലാണ് രത്നമ്മയുടെ വെളിപ്പെടുത്തൽ. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ സ്‌പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായാണ് കുറുപ്പിൻ്റെ അന്വേഷണം നടക്കുന്നത്.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ പുത്തൻ വീട്ടിൽ സുകുമാര കുറുപ്പ് വ്യോമസേനയിൽ ചേർന്നു. എന്നാൽ സൈനിക ജീവിതവുമായി പൊരുത്തപ്പെടാൻ ആവാതെ ഇയാൾ നാട്ടിൽ മടങ്ങിയെത്തി. തുടർന്ന് താൻ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി നാട് വിടുകയായിരുന്നു.
പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരിൽ വ്യാജ പാസ്ർപോർട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് അബുദാബിയിൽ എത്തുകയും അവിടെ ഒരു പെട്രോൾ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലിയിൽ കയറുകയും ചെയ്തു. പിന്നീട് ഭാര്യയെ അബുദാബിക്ക് കൊണ്ടുപോകുകയും അവർക്ക് അബുദാബിയിൽത്തന്നെ നഴ്സായി ജോലി ലഭിക്കുകയും ചെയ്തുവെന്നാണ് വിവരം.