തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം പിൻവലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതി മേൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച നടത്താൻ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.
മിനിമം വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് നഴ്സുമാർ സമരം നടത്തിയത്. സമരം കടുത്തതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. സ്വകാര്യ മാനേജ്മെൻ്റുകളുടെ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. സമരം മൂലം ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടരുതെന്ന് കോടതി നിർദേശിച്ചു.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടുത്തരുതെന്നാണ് കോടതി വ്യക്തമാക്കിയത്. ആശുപത്രികളിലേക്കുള്ള പ്രവേശനകവാടം ഉപരോധിക്കരുതെന്നും കോടതി അറിയിച്ചിരുന്നു.