പത്തനംതിട്ട: കോന്നിയിലെ ഊര് മൂപ്പനെ കാണാതായതിൽ പൊലീസിനെതിരെ ആരോപണവുമായി മോഹൻദാസിൻ്റെ കുടുംബം. 2023ലെ ഒരു കേസുമായി ബന്ധപ്പെട്ട് മോഹൻദാസിന് കോടതിയിൽ നിന്ന് സമൻസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻദാസ് വനത്തിലേക്ക് കയറി പോയതെന്ന് കുടുംബം പറയുന്നു. കൈക്കൂലി വാങ്ങിയിട്ടും പൊലീസുകാർ തങ്ങളെ കേസിൽ കുടുക്കിയെന്നും കുടുംബം ആരോപിച്ചു.
രണ്ട് മൂന്ന് വർഷത്തിന് മുമ്പ് തൊഴിലുറപ്പുകാർ തമ്മിലുണ്ടായ വാക്കേറ്റത്തിൽ ഊര് മൂപ്പൻ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. തുടർന്ന് മൂപ്പൻ അടിച്ചെന്ന് പറഞ്ഞ് ഒരാൾ മൂപ്പൻ്റെ ബന്ധു കൂടിയായ ഗോമതിയുടെ പേരിൽ പരാതി എഴുതി കൊണ്ടുവന്ന് ഒപ്പിട്ട് വാങ്ങി.
തുടർന്ന് രണ്ട് വട്ടം മൂപ്പനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വാർഡ് മെമ്പറെ വിളിച്ച് കൊണ്ടുപോയി പരാതി ഒത്തുതീർപ്പാക്കുകയും, എല്ലാം എഴുതി ഒപ്പിട്ട് നൽകുകയും ചെയ്തു. പരാതി ഒത്തുതീർപ്പാക്കാൻ പോയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർക്ക് പണം നൽകിയിരുന്നു എന്ന് അന്ന് തന്നോട് പറഞ്ഞിരുന്നെന്നും, എന്നാൽ എത്ര പണമാണ് നൽകിയതെന്ന് പറഞ്ഞില്ലെന്നും മൂപ്പൻ്റെ മകൾ രജനി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പരാതിയുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകണമെന്ന് പറഞ്ഞ് സമൻസ് ലഭിച്ചത്. 26ന് ഹാജരാകണമെന്നായിരുന്നു നിർദേശം. ഇതിനുപിന്നാലെ ഉണ്ടായ മാനസികമായി ബുദ്ധിമുട്ടിലായി. തുടർന്നാണ് മൂപ്പനെ കാണാതായതെന്നും മകൾ വ്യക്തമാക്കി.