കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവിനെ എതിർത്ത് സിറോ മലബാർ സഭ. നീക്കം സംശയാസ്പദമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പുതുതലമുറയെ ലഹരിയിലേക്ക് നയിക്കുന്ന തീരുമാനമാണിത്. സർക്കാർ ഈ തീരുമാനത്തെ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ലഹരി വ്യാപിപ്പിക്കുന്ന നയം സ്വീകാര്യമല്ലെന്നും വീര്യം കുറഞ്ഞത് എന്ന പേരിൽ എല്ലാവർക്കും മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ദുഃഖകരമാണ് എന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണ് എന്ന് ഓർത്തഡോക്സ് സഭയും നിലപാട് അറിയിച്ചു. ലഹരിക്ക് വീര്യം കുറഞ്ഞത് കൂടിയത് എന്ന വിശേഷണം തന്നെ ആവശ്യമില്ല. വീര്യം കുറഞ്ഞ മദ്യം സുലഭമാക്കിയാൽ യുവസമൂഹം മാരക ലഹരി തേടി പോകില്ല എന്ന വാദം യുക്തിരഹിതമാണെന്നും ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് നന്മ ചെയ്യാനാണ് വൻഭൂരിപക്ഷം നൽകി സർക്കാരിനെ അധികാരത്തിലേറ്റിയിരിക്കുന്നത്. ജന ക്ഷേമകരമായ നയങ്ങളാണ് സഭയും സമൂഹവും പ്രതീക്ഷിക്കുന്നതെന്നും ഓർത്തഡോക്സ് സഭ അറിയിച്ചു. അതേസമയം, വി.എം. സുധീരനേയും സഭ പ്രശംസിച്ചു. സർക്കാരിന് മുന്നിൽ തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് ജനാധിപത്യത്തിലെ നല്ല ലക്ഷണമാണ് എന്നും ഓർത്തഡോക്സ് സഭ കൂട്ടിച്ചേർത്തു.