

തൃശൂർ: കെ.വി. തോമസിൻ്റെ പുസ്തകത്തിൽ പറയുന്ന വെളിപ്പെടുത്തലുകൾ തള്ളി പത്മജ വേണുഗോപാൽ. കെ. കരുണാകരനും സോണിയ ഗാന്ധിയും തമ്മിൽ തെറ്റാൻ കാരണം താനാണെന്ന വാദം തെറ്റാണെന്ന പത്മജ പറഞ്ഞു. പുസ്തകം വിറ്റ് പോകാൻ ഏന്ത് വൃത്തികേടും പറയരുത്. കരുണാകരനും മുരളീധരനും സ്ഥാനങ്ങളിൽ എത്തിയത് ഔദാര്യം കൊണ്ടല്ലെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി.
കെ. മുരളീധരനെ കെപിസിസി പ്രസിഡണ്ട് ആക്കുന്ന കാര്യത്തിൽ സോണിയ ഗാന്ധിക്ക് എതിർപ്പ് ഇല്ലായിരുന്നു.ഒരു കുടുംബത്തിൽ നിന്ന് രണ്ടുപേർ വേണ്ട എന്ന് കരുതി താൻ തന്നെയാണ് പിൻവാങ്ങിയത്. ആ സംഭവത്തെയാണ് തോമസ് മാഷ് പറയുന്നതെന്ന് പത്മജ പറഞ്ഞു. കുമ്പളങ്ങിയിൽ നിന്ന് കെ.വി. തോമസ് പുറത്തേക്ക് എങ്ങനെ വന്നു എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും പത്മജ ചൂണ്ടിക്കാട്ടി.
കെ. കരുണാകരന് വയ്യാതായപ്പോഴാണ് തോമസ് മാഷ് ആന്റണിയുടെ അടുത്ത് എത്തിയത്. പിന്നീട് അദ്ദേഹം പിണറായിയുടെ അടുത്ത് എത്തി. നന്ദി ഇല്ല , പക്ഷേ കുറ്റപ്പെടുത്തുന്നത് ശരിയല്ല. സത്യങ്ങൾ എഴുതിയാൽ ഇതിലും മോശമാകും. എങ്ങനെ കെ.വി. തോമസ് ആയി എന്ന ചരിത്രം അദ്ദേഹം ഓർക്കണമെന്നും പത്മജ പറഞ്ഞു.
അദ്ദേഹത്തെ സഹോദരനെപ്പോലെയും കുടുംബാംഗത്തെ പോലെയുമാണ് കണ്ടത്. വേറെ ജോലി ഇല്ലാത്തതുകൊണ്ടാണ് പുസ്തകം എഴുതിയത്. അത് വിറ്റുപോകാൻ എന്ത് വൃത്തികേടും എഴുതുന്നു. അത് കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ല. തന്നെ ഇക്കാര്യങ്ങളിൽ വലിച്ചിഴക്കരുതെന്നും പത്മജ പറഞ്ഞു.
കെ.വി. തോമസിന്റെ 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുസ്തകത്തിലാണ് കെ. കരുണാകരൻ - സോണിയാ ഗാന്ധി ബന്ധം വഷളായതിനെ പരാമർശിക്കുന്നത്. മകൾക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിൽ കരുണാകരനുണ്ടായ കടുത്ത അമർഷമാണ് പിന്നീട് ഹൈക്കമാൻഡുമായുള്ള പരസ്യമായ അകൽച്ചയിലേക്ക് നയിച്ചതെന്ന് പുസ്തകത്തിൽ പറയുന്നു.
2001ലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സോണിയാ ഗാന്ധിയുടെ പ്രതിനിധിയായി അവരറിയാതെ പത്മജയുടെ പേര് കരുണാകരൻ എഴുതിച്ചേർത്തു. എന്നാൽ കോൺഗ്രസിലെ മറുപക്ഷം ഇത് കണ്ടുപിടിക്കുകയും സോണിയയെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ കരുണാകരനോട് സോണിയ ദേഷ്യപ്പെട്ടെന്നും കെ.വി. തോമസിന്റെ പുസ്തകത്തിൽ പറയുന്നു.
അതേ സമയം പുസ്തകത്തിൽ പറഞ്ഞതെല്ലാം തന്റെ ബോധ്യങ്ങളെന്ന് കെ.വി. തോമസ് പ്രതികരിച്ചു. പുസ്തകം എഴുതിയത് ആരെയും വേദനിപ്പിക്കാൻ അല്ലെന്നും തന്റെ ഡയറിക്കുറിപ്പിൽ കുറിച്ച് വെച്ചിരുന്ന കാര്യങ്ങളാണ് പുസ്തകത്തിൽ ഉള്ളതെന്നും കെ.വി.തോമസ് പറഞ്ഞു.