പാലക്കാട്: രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട ആലത്തൂർ ഡിവൈഎസ്പിയിൽ നിന്ന് വിശദീകരണം തേടി ജില്ലാ പൊലീസ് മേധാവി. സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അതേസമയം, ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡിവൈഎസ്‌പിയുടെ വിശദീകരണം. കഴിഞ്ഞ ദിവസമായിരുന്നു രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പി വാട്സ്ആപ്പ് സ്റ്റാറ്റസിട്ടത്. ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തിയാണ് രാഷ്ട്രപതി ദർശനം നടത്തിയത് എന്നായിരുന്നു ആർ. മനോജിൻ്റെ സ്റ്റാറ്റസ്.
ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും, ആർക്കും വിഐപി പരിഗണന തൊഴാൻ നൽകരുതെന്നും, ആരെയും വാഹനത്തിൽ മല കയറ്റരുതെന്നും ഒക്കെയുള്ള പല ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തി. പള്ളിക്കെട്ട് നേരിട്ട് മേൽശാന്തി ഏറ്റ് വാങ്ങി തിരുനടക്കകത്ത് വച്ചു. യൂണിഫോമിട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥർ 18ാം പടി കയറിയതുമെല്ലാം പല വിധ ആചാര ലംഘനങ്ങളാണെന്നായിരുന്നു വാട്സ്ആപ്പ് സ്റ്റാറ്റസ്.
പ്രസിഡൻ്റും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നടത്തിയപ്പോൾ സംഘികളും കോൺഗ്രസും ഒരു വിധ നാമജപയാത്രകളും നടത്തിയില്ല. മാപ്രകൾ ചിലച്ചില്ല. ഇത് പിണറായി വിജയനോ, ഇടത് മന്ത്രിമാരോ ആയിരുന്നെങ്കിലോ? എന്താകും പുകില്? അപ്പോൾ പ്രശ്നം വിശ്വാസമോ ആചാരമോ അല്ല. എല്ലാം രാഷ്ട്രീയമാണെന്നും സ്റ്റാറ്റസിൽ ഡിവൈഎസ്പി പറഞ്ഞിരുന്നു.