

പാലക്കാട്: പാർട്ടിയെ വെല്ലുവിളിച്ച് പാലക്കാട് വിമത കൺവെൻഷൻ വിളിച്ചു ചേർത്തതിന് പിന്നാലെ പി.കെ. ശശിയെ പുറത്താക്കി സിപിഐഎം. അതേസമയം പാർട്ടി പുറത്താക്കിയാലും പോരാട്ടം തുടരുമെന്നാണ് പി.കെ. ശശിയുടെ ആദ്യ പ്രതികരണം. പുറത്താക്കാനുള്ള സമ്പൂർണ അധികാരം അവർക്ക് ഉണ്ടെന്നും ഇ.എൻ. സുരേഷ് ബാബുവിൻ്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ന് പാലക്കാട് വിളിച്ചു ചേർത്ത സിപിഐഎം വിമതരുടെ കൺവൻഷൻ പി.കെ. ശശി ഉദ്ഘാടനം ചെയ്യുകയും പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഒത്തുകൂടിയത് വിമതരല്ല വിപ്ലവകാരികൾ ആണെന്നും ഉശിരുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൂട്ടായ്മയാണെന്നും പി.കെ. ശശി വേദിയിൽ പ്രസംഗിച്ചിരുന്നു.
പാലക്കാട് ജില്ലയിലെ സിപിഐഎം നേതാക്കളാണ് ഈ കൂട്ടായ്മയിലേക്ക് എത്തിച്ചത്. പാർട്ടിയുടെ നേൃത്വത്തിലുള്ളത് തോന്നിവാസികളാണ് എന്നും ശശി പറഞ്ഞു. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനമാണ് പി.കെ. ശശി ഉയർത്തിയത്. ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനാണ്. ഇമ്പിച്ചിബാവും ശിവദാസമേനോനും എംപി കുഞ്ഞിരാമനും ഇരുന്ന കസേരയിലാണ് ഇന്ന് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത് എന്നും ശശി വിമർശിച്ചു.
രണ്ടാൾ ഒരുമിച്ച് സംസാരിക്കുന്നത് കണ്ടാൽ അവരെ മൂന്നാം ദിവസം ശത്രുക്കളാക്കി തമ്മിൽ തല്ലിക്കാൻ സെക്രട്ടറിയെ കൊണ്ട് സാധിക്കും. ജില്ലാ സെക്രട്ടറിയോടുള്ള വിരോധം കാരണം പലരും പാർട്ടി വിരോധികളായി മാറി. സുരേഷ് ബാബു നേതൃത്വം കൊടുക്കുന്ന കാലത്തോളം പാർട്ടിക്ക് രക്ഷയില്ല. കൺവെൻഷൻ കണ്ട് സിപിഐഎം നേതൃത്വം തെറ്റ് തിരുത്താൻ തയ്യാറാകണം. സംസ്ഥാന നേതൃത്വം തിരുത്തിയാൽ പാർട്ടിക്കൊപ്പം തങ്ങൾ നിൽക്കും. സ്പിരിറ്റ് കച്ചവടക്കാരനെ സംസ്ഥാന നേതൃത്വം മാറ്റിയാൽ ഞങ്ങൾ എല്ലാം നാളെ ചെങ്കൊടിയുടെ ഭാഗമാവുമെന്നും ശശി വ്യക്തമാക്കി.
താനാണ് സുരേഷ് ബാബുവിനെ പാർട്ടിയിലേക്ക് കൊണ്ടു വന്നത്. അങ്ങനെ ഒരു തെറ്റാണ് താൻ ചെയ്തത്. അത് ഇത്ര വലിയ ദുരന്തമാകുമെന്ന് അറിഞ്ഞില്ലെന്നും ശശി പറഞ്ഞു. കൺവെൻഷൻ വിളിച്ചു ചേർത്തു എന്ന് അറിഞ്ഞപ്പോൾ ജില്ല സെക്രട്ടറി പാർട്ടി പ്രവർത്തകരുടെ വീടുകൾ കേറി ഇറങ്ങുകയാണ്. ഇത് നല്ലതാണോ എന്നും ശശി ചോദിച്ചു. സെക്രട്ടറിയുടെ ജാതകം വായിച്ചാൽ നിങ്ങൾ തല കറങ്ങി വീഴും.കാട്ടുപോത്തിൻ്റെ കൊമ്പും കാണ്ടാമൃഗത്തിൻ്റെ തൊലിയുമാണ് സെക്രട്ടറിക്ക് ഉള്ളതെന്നും ശശി പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി എല്ലാവരെയും ഒന്നിപ്പിക്കും. അതാണ് യഥാർഥ കമ്മ്യൂണിസ്റ്റ്. കോടിയേരി പോയതോടെ പാർട്ടിയിൽ വലിയ ശൂന്യതയാണ് ഉള്ളത്. പാലക്കാട്ടെ പാർട്ടി രക്ഷപ്പെടണമെങ്കിൽ സ്പിരിറ്റ് കച്ചവടക്കാരനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും ശശി ആവശ്യപ്പെട്ടു.