നിപ ബാധിച്ച നാട്ടുകല്‍ സ്വദേശിനി ഗുരുതരാവസ്ഥയില്‍; സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരും ഹോം ക്വാറൻ്റൈനിൽ
നിപ ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകല്‍ സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ലാ കളക്ടർ പ്രിയങ്ക ജി. സമ്പർക്കത്തിലുള്ളതിൽ പനി ബാധിച്ചത് മൂന്ന് പേർക്കാണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ സാമ്പിൾ ഫലം നെഗറ്റീവായി. പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമ്പർക്ക പട്ടികയിലുള്ള രണ്ട് കുട്ടികൾ ചികിത്സയിലാണെന്നും കളക്ടർ അറിയിച്ചു. രണ്ട് പേരുടേയും സാമ്പിൾ പരിശോധന ഫലം ഉടൻ ലഭിക്കും. രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പർക്ക പട്ടികയിൽ 173 പേരാണുള്ളത്. മുഴുവൻ പേരും ഹോം ക്വാറൻ്റൈനിലാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകല്‍ സ്വദേശിയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ പ്രത്യേക ആംബുലന്‍സിലാണ് അതീവ ഗുരുതരാവസ്ഥയിലുളള യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. അതേസമയം ആരോഗ്യ വകുപ്പിന്റെ വിദഗ്ധസംഘം യുവതിയുടെ വീടിന്റെ പരിസരം പരിശോധിച്ചു. വീടിന് സമീപം വവ്വാലിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
മൂന്നാഴ്ച മുന്‍പ് തൊട്ടുള്ള വിവരങ്ങള്‍ പ്രദേശത്ത് നിന്ന് ശേഖരിക്കുകയാണ്. നാട്ടുകല്‍ സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്.
സംസ്ഥാനത്ത് നിപ ബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ ആകെ 425 പേരാണ് ഉള്ളത്. മലപ്പുറത്ത് 228 പേരും, പാലക്കാട് 110 പേരും,കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. കോഴിക്കോട്ടെ 87 പേരും ആരോഗ്യപ്രവര്‍ത്തകരാണ്. നിപ ബാധിതയായ മലപ്പുറം മങ്കട സ്വദേശിയായ പതിനെട്ടുകാരി കഴിഞ്ഞ ദിവസം ചികിത്സയിരിക്കെ മരിച്ചിരുന്നു.