പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഒൻപത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയതിൽ ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നൽകി. കുട്ടിക്കുണ്ടായത് ധമനികളിൽ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്റ്റ് ഉണ്ടായതോ ആണ് കാരണമെന്നും റിപ്പോർട്ടിൽ. അതേസമയം വീഴ്ച സംഭവിച്ചതായോ, മറ്റു നടപടികളുണ്ടാകുമോ എന്നതിലും റിപ്പോർട്ടിൽ വ്യക്തതയില്ല. ആശുപത്രിയിൽ നിന്ന് നൽകാവുന്ന എല്ലാ ചികിത്സയും നൽകിയെന്ന് ആശുപത്രി സൂപ്രണ്ടും പറയുന്നു.
പല്ലശ്ശന സ്വദേശിയായ ഒൻപത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ ഡിഎംഒ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിനായി രണ്ട് ഡോക്ടർമാരെ നിയമിച്ചെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഡോ. പത്മനാഭൻ, ഡോ. കാവ്യാ എന്നിവർക്കാണ് അന്വേഷണ ചുമതല. പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് ഡിഎംഒ നടപടിയെടുത്തത്. വീണു പരിക്കേറ്റ ഒൻപതുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഒടുവിൽ കൈ മുറിച്ച് മാറ്റേണ്ടിവന്നെന്നുമാണ് കുടുംബത്തിൻ്റെ പരാതിയിലുള്ളത്.
സെപ്തംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ കുട്ടിക്ക് വീണ് പരിക്കേറ്റത്. തുടർന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കാണിച്ചെങ്കിലും ജില്ലാ ആശുപത്രിക്ക് റഫർ ചെയ്യുകയാണ് ചെയ്തത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്നും എക്സ് റേ എടുത്ത് പ്ലാസ്റ്റർ ഇട്ട് വിട്ടയച്ചു. അഞ്ചുദിവസം കഴിഞ്ഞ് തിരിച്ചു വന്നാൽ മതിയെന്ന് പറഞ്ഞാണ് തിരിച്ചയച്ചതെന്ന് വിനോദിനിയുടെ അമ്മ പറഞ്ഞു.
വേദന കൂടിയതോടെ 25ന് വീണ്ടും ചികിത്സ തേടി. കയ്യൊടിഞ്ഞാൽ വേദനയുണ്ടാവും എന്ന് പറഞ്ഞ് വീണ്ടും തിരിച്ചയക്കുകയാണ് ഉണ്ടായത്. ഇനി ഒക്ടോബർ അഞ്ചിന് വന്നാൽ മതിയെന്ന് പറഞ്ഞാണ് മടക്കി അയച്ചതെന്നും കുടുംബം പരാതിയിൽ പറയുന്നു. ഇതിനിടെ പെൺകുട്ടിയുടെ കയ്യിലെ നിറം മാറുകയും വേദന കൂടുകയും ചെയ്തതോടെ കുടുംബം മുപ്പതാം തീയതി വീണ്ടും ആശുപത്രിയിൽ എത്തി.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലേക്ക് പോവാനാണ് പറഞ്ഞതെന്നും കുട്ടിയുടെ മാതാവ് പ്രസീത ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇതോടെ ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ് കൈ മുറിച്ചു മാറ്റിയത്.