പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമര്‍ശനവുമായി പന്തളം കൊട്ടാരം നിര്‍വാഹക സംഘം. സർക്കാരും, ദേവസ്വം ബോർഡും ചേർന്നു നടത്താൻ പോകുന്ന 'ആഗോള അയ്യപ്പ സംഗമം' കൊണ്ട് സാധാരണ അയ്യപ്പ ഭക്തർക്ക് എന്ത് ഗുണം ആണ് ഉണ്ടാകാൻ പോകുന്നത് എന്ന് വ്യക്തമായി ഭക്തജനങ്ങളെ ധരിപ്പിക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്ക് ഉണ്ടാകണമെന്ന് നിര്‍വാഹക സംഘം പറഞ്ഞു.
2018ലെ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്ത ഭക്തജനങ്ങൾക്കും മേൽ സ്വീകരിച്ച നടപടികൾ, പൊലീസ് കേസുകൾ എന്നിവ എത്രയും പെട്ടെന്ന് പിൻവലിയ്ക്കണം. ഇനി ഒരിക്കലും ഭക്തജനങ്ങൾക്കും, അവരുടെ വിശ്വാസങ്ങൾക്കും മേൽ 2018ൽ സ്വീകരിച്ചതുപോലെ ഉള്ള നടപടികൾ ഉണ്ടാക്കില്ല എന്ന ഉറപ്പും ഭക്തജനങ്ങൾക്ക് നൽകാൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറാകണമെന്നും നിര്‍വാഹക സംഘം പറഞ്ഞു.
ഭക്തജന സമൂഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കുവാനും അവരെ വിശ്വാസത്തിൽ എടുത്തും അവരുടെ അഭിപ്രായങ്ങൾ കൂടി കേട്ട് വിശ്വാസികളുടെ വിശ്വാസങ്ങൾക്ക് കോട്ടം വരാതെ സംരക്ഷിച്ചെങ്കിൽ മാത്രമേ ഈ അയ്യപ്പ സംഗമം കൊണ്ട് അതിന്റെ എല്ലാ ഉദ്ദേശ്യങ്ങളും സാധൂകരിക്കു. യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സർക്കാരും, ദേവസ്വം ബോർഡും നിലപാട് തിരുത്തി ആചാര സംരക്ഷിക്കുന്നതിന് വേണ്ട രീതിയിലുള്ള മാറ്റം വരുത്തണം. കൊട്ടാരത്തിന് ഈ കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ല. ആചാരം സംരക്ഷിക്കുന്നതിന് ഭക്തജനങ്ങൾക്ക് ഒപ്പം ഏക്കാലവും കൊട്ടാരം ഉണ്ടാകുമെന്നും നിര്‍വാഹക സംഘം സെക്രട്ടറി എം.ആര്‍.എസ്. വര്‍മ പറഞ്ഞു.