ആഗോള അയ്യപ്പ സംഗമത്തിൽ ബിജെപിയിലും യുഡിഎഫിലും പ്രതിസന്ധി. വിഷയത്തിൽ പന്തളം കൊട്ടാരം സർക്കാരിനെതിരെ നിലപാടെടുത്തതോടെ ബിജെപി പ്രതിസന്ധിയിലാണ്. സാധാരണ അയ്യപ്പന്മാർക്ക് സംഗമം ഗുണകരമല്ലെന്നും, ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് മാറ്റുമെന്നാണ് കരുതുന്നുന്നതെന്നും പന്തളം കൊട്ടാര നിർവാഹക സംഘം നിലപാടെടുത്തു. പരിപാടിയോട് വിയോജിപ്പില്ലെന്ന ബിജെപി നിലപാട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പന്തളം കൊട്ടാര നിർവാഹക സംഘം പ്രസ്താവന പുറത്തിറക്കിയത്.
അതേസമയം വിഷയത്തിൽ യുഡിഎഫിന്റെ നിലപാട് ഇന്ന് ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപിക്കും. സർക്കാരിന്റെ ഭരണനേട്ടം എണ്ണിപ്പറയാനുള്ള പരിപാടിയെന്നാണ് നിലവിൽ യുഡിഎഫ് വിലയിരുത്തൽ.
ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമര്‍ശനവുമായി പന്തളം കൊട്ടാരം നിര്‍വാഹക സംഘം കഴിഞ്ഞ ദിവസം രംഗത്തെത്തുകയായിരുന്നു. സർക്കാരും, ദേവസ്വം ബോർഡും ചേർന്നു നടത്താൻ പോകുന്ന ആഗോള അയ്യപ്പ സംഗമം കൊണ്ട് സാധാരണ അയ്യപ്പ ഭക്തർക്ക് എന്ത് ഗുണം ആണ് ഉണ്ടാകാൻ പോകുന്നത് എന്ന് വ്യക്തമായി ഭക്തജനങ്ങളെ ധരിപ്പിക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്ക് ഉണ്ടാകണമെന്ന് നിര്‍വാഹക സംഘം പറഞ്ഞു.
2018ലെ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്ത ഭക്തജനങ്ങൾക്കും മേൽ സ്വീകരിച്ച നടപടികൾ, പൊലീസ് കേസുകൾ എന്നിവ എത്രയും പെട്ടെന്ന് പിൻവലിയ്ക്കണം. ഇനി ഒരിക്കലും ഭക്തജനങ്ങൾക്കും, അവരുടെ വിശ്വാസങ്ങൾക്കും മേൽ 2018ൽ സ്വീകരിച്ചതുപോലെ ഉള്ള നടപടികൾ ഉണ്ടാക്കില്ല എന്ന ഉറപ്പും ഭക്തജനങ്ങൾക്ക് നൽകാൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറാകണമെന്നും നിര്‍വാഹക സംഘം പറഞ്ഞു.