പത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ലംഘിച്ച് ഇപ്പോഴും ടിൻ ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ഉണ്ട് ജില്ലയിൽ. കലഞ്ഞൂർ പാടത്തുള്ള സർക്കാർ എൽപി സ്കൂളിന് അതുകൊണ്ട് തന്നെ ഇത്തവണ ഫിറ്റ്നസ് കിട്ടുമോ എന്ന് പോലും സംശയമാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ച് നീക്കി പുതിയത് പണിയുമെന്ന സർക്കാർ വാഗ്ദാനവും വെള്ളത്തിൽ വരച്ച വരയായി. സ്കൂൾ മുറ്റത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന കൂറ്റൻ മരം മുറിച്ചുനീക്കാനും ഇതുവരെ നടപടി ആയില്ല.
സ്കൂളിൽ നല്ല കെട്ടിടവും കളിസ്ഥലവും മേൽക്കൂരയും എല്ലാം വേണമെന്നാണ് രണ്ടാം ക്ലാസുകാരി നിഹാന നിഷാദിന്റെ ആഗ്രഹം. നിഹാനയെ പോലെയുള്ള ഒരുപാട് കുരുന്നുകളുടെ ആഗ്രഹമാണ് ഇങ്ങനെ എങ്ങുമെത്താതെ കിടക്കുന്നത്. രണ്ടു വർഷത്തിനകം അത്തരത്തിലുള്ള മേൽക്കൂരകൾ മാറ്റി സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. ഏഴു വർഷങ്ങൾക്കിപ്പുറവും ഇവിടെ മാറ്റമൊന്നുമില്ല.
കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ രക്ഷിതാക്കൾക്കും പേടിയാണ്. പാടം എൽപി സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ കുട്ടികളുടെയും ആഗ്രഹം സ്കൂൾ സ്മാർട്ട് ആയി കാണണമെന്ന് തന്നെ. പെട്ടെന്ന് ചൂട് പിടിക്കുന്നതോ തീ പിടിക്കുന്നതോ ആയ വസ്തുക്കൾ ഒന്നും തന്നെ സ്കൂൾ മേൽക്കൂരയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. ചട്ടങ്ങൾ ഒരുപാട് ഉണ്ടെങ്കിലും അത് പാലിക്കുന്നുണ്ടോ എന്നുനോക്കാൻ ആരുമില്ല. പുതിയ അധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കി. എന്നിട്ടും സ്കൂളിന്റെ ദുരവസ്ഥയ്ക്ക് മാറ്റമില്ല.