എറണാകുളം: പെരുമ്പാവൂരിൽ 16 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. പ്രതികളായ ആയുഷിൻ്റേയും അനികയുടേയും കൂട്ടാളികൾ തമിഴ്‌നാട് കേന്ദ്രീകരിച്ച് ലഹരികച്ചവടം നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണം വ്യാപിക്കുന്നത്. കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും വിവരമുണ്ട്.
സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയാണ് പെരുമ്പാവൂരിലേത്. എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പരിശോധന നടത്തിയത്. ആയുഷ് ഹൗബ്രിഡ് കഞ്ചാവ് കടത്തുന്നുണ്ട് എന്ന് ഡാൻസാഫ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ മാറമ്പള്ളിയിൽവച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ തടഞ്ഞ് പോലീസ് പരിശോധന നടത്തിയത്. സ്‌കൂട്ടറിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഒന്നേകാൽ കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്. പിന്നാലെ ആയുഷിനെ ചോദ്യംചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിൽ ഇയാൾ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്.
തുടർന്ന് ഫ്‌ളാറ്റിൽ എത്തി നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. ആറുദിവസമേ ആയിട്ടുള്ളൂ ആയുഷ് ഈ ഫ്‌ളാറ്റിൽ താമസം തുടങ്ങിയിട്ട് എന്നാണ് പൊലീസ് പറയുന്നത്. ഒരു തരത്തിലുള്ള രേഖകളും നൽകാതെയാണ് ഇയാൾ അവിടെ താമസിച്ചിരുന്നത്. ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ആയുഷ് ലഹരിവിൽപന നടത്തിവരികയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.