ഗാന്ധിസ്മൃതി പോലും സംഘപരിവാർ ഭയപ്പെടുന്നു, സ്റ്റാമ്പും നാണയവും പുറത്തിറക്കാൻ ഗാന്ധി ജയന്തിയുടെ തലേദിവസം തെരഞ്ഞെടുത്തത് തെളിവ്: പിണറായി വിജയൻ

ആർഎസ്എസിന്റെ പ്രതിലോമ രാഷ്ട്രീയം ഗാന്ധിജിയുടെ രാഷ്ട്രീയത്തിന് നേർവിപരീതമെന്നും പിണറായി വിജയൻ പറഞ്ഞു.
ഗാന്ധി ജയന്തി ദിനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി
ഗാന്ധി ജയന്തി ദിനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രിSource: FB/ Pinarayi Vijayan
Published on

ഗാന്ധി ജയന്തി ദിനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും നാണയവും ഇറക്കിയ കേന്ദ്ര സർക്കാർ തീരുമാനം ഭരണഘടനയെ അവഹേളിക്കുന്നതാണ്. ഗാന്ധി സ്മൃതി പോലും സംഘപരിവാർ ഭയപ്പെടുന്നതിൻ്റെ തെളിവാണ് തലേദിവസം ഉണ്ടായ ഈ നടപടിയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

സവർക്കറെ സ്വാതന്ത്ര്യ സമരത്തിലെ പ്രതീകമായി അവരോധിക്കാൻ ശ്രമിക്കുന്നവർക്ക് കേന്ദ്ര സർക്കാർ തലത്തിൽ നൽകിയ മറ്റൊരു അംഗീകാരം. ഇത്തരം നീക്കങ്ങൾ മതനിരപേക്ഷ സമൂഹം തുറന്നുകാട്ടണം. ആർഎസ്എസിന്റെ രാഷ്ട്രീയം, ഗാന്ധിയുടെ രാഷ്ട്രീയത്തിൻ്റെ നേർവിപരീതമാണ്. ഭിന്നിപ്പുണ്ടാക്കുന്നവർക്ക് എതിരെയുള്ള ചെറുത്തുനിൽപ്പുകൾക്ക് ഗാന്ധിയുടെ സ്മരണ ഊർജം പകരട്ടെയെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

ഗാന്ധി ജയന്തി ദിനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി
"മതേതര ഇന്ത്യയുടെ ഓർമകൾക്കേറ്റ പ്രഹരം"; ആർഎസ്എസ് ശതാബ്ദിക്ക് നാണയം പുറത്തിറക്കിയതിനെ വിമർശിച്ച് മുഖ്യമന്ത്രി

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഇന്ന് ഗാന്ധി ജയന്തിയാണ്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കി മാറ്റുകയാണ് ഗാന്ധിജി ചെയ്തത്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വർഗ്ഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്നത്. ഇന്ത്യൻ മണ്ണിലെ വിഭജന രാഷ്ട്രീയത്തിനും വിഭാഗീയ ആശയങ്ങൾക്കും ഗാന്ധിജിയും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രതിബന്ധങ്ങൾ തീർത്തു. അതാണ് വർഗ്ഗീയവാദികളെ പ്രകോപിപ്പിച്ചത്.

ഇന്ത്യയെന്ന ആശയത്തിനുവേണ്ടി തന്നെയാണ് ഗാന്ധി സ്വന്തം ജീവൻ ബലി നൽകിയത്. ഗാന്ധിവധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയായ ആർഎസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഇന്നലെയാണ്. ഭരണഘടനയെ തന്നെ അവഹേളിക്കുന്ന തീരുമാനമാണിത്. ആർഎസ്എസിന് ഇങ്ങനെയൊരു അംഗീകാരം നൽകാൻ ഗാന്ധിജയന്തിയുടെ തലേദിവസം തന്നെ തെരഞ്ഞെടുത്തത്, ഗാന്ധി സ്മൃതിപോലും സംഘപരിവാർ ഭയപ്പെടുകയാണെന്നതിന്റെ തെളിവാണ്. ഗാന്ധി വധക്കേസിൽ വിചാരണ ചെയ്യപ്പെട്ട സവർക്കറെ സ്വാതന്ത്ര്യസമരത്തിലെ പ്രതീകമായി അവരോധിക്കാൻ തുടർച്ചയായി ശ്രമിക്കുന്നവർക്ക് കേന്ദ്ര സർക്കാർ തലത്തിൽ മറ്റൊരു അംഗീകാരമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. ഗാന്ധിജിക്ക് പകരം സവർക്കറെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നവരുടെ ഇത്തരം നീക്കങ്ങൾ മതനിരപേക്ഷ സമൂഹം തിരിച്ചറിഞ്ഞ് തുറന്നുകാട്ടുക തന്നെ വേണം.

ബഹുസ്വരതയേയും സഹവർത്തിത്വത്തേയും ഭയപ്പെടുന്ന ആർഎസ്എസിന്റെ പ്രതിലോമ രാഷ്ട്രീയം, ഗാന്ധി മുന്നോട്ടുവെക്കുന്ന മാനവികതയുടെ രാഷ്ട്രീയത്തിന്റെ നേർവിപരീതമാണ്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവർക്കെതിരെയുള്ള നമ്മുടെ ചെറുത്തുനിൽപ്പുകൾക്ക് ഗാന്ധിയുടെ സ്മരണ എക്കാലവും ഊർജ്ജം പകരും. ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com