തിരുവനന്തപുരം: കേരളത്തിൽ തിടുക്കപ്പെട്ട് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കാനുള്ള തീരുമാനം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭ ഇതിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയതാണ്. നീക്കത്തിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടിരുന്നു. എസ്ഐആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ നവംബർ അഞ്ചിന് സർവകക്ഷി യോഗം വിളിച്ച് ചേർക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപ്പാക്കുന്നത് പ്രായോഗികം അല്ലെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ തന്നെ വ്യക്തമാക്കിയിരുന്നു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തിടുക്കപ്പെട്ട് നടത്താനുള്ള തീരുമാനം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്. രാഷ്ട്രീയ പാർട്ടികളുടെയും തെരഞ്ഞെടുപ്പ് ഓഫീസറുടെയും എതിർപ്പ് തള്ളിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുതിയ തീരുമാനം. കമ്മീഷൻ്റെ ഈ തീരുമാനം എതിർക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.