വയനാട്: ഇറാനിലെ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലെ ചില തെമ്മാടികൾ കാണിക്കുന്നത് പോലെയാണ് ചില രാജ്യങ്ങൾ ചെയ്യുന്നത്. ലോകത്തെ തെമ്മാടി രാഷ്‌ട്രങ്ങളുടെ തലവൻ അമേരിക്കയാണ് എന്നും ട്രംപിൻ്റേത് ഭ്രാന്തൻ നടപടിയാണ്. അവർ ഒരു രാഷ്‌ട്രത്തിൻ്റെ പരമാധികാരിയേയും മക്കളേയും കൊച്ചുമക്കളേയും കൊന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആക്രമണത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലുള്ള നമ്മുടെ ലക്ഷക്കണക്കിന് സഹോദരങ്ങൾ ആശങ്കയിലാണ്. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇന്ത്യ ഇടപെടണം. ഇതിനെ അപലപിക്കാൻ രാജ്യം തയ്യാറാകണം. ഇത് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. വയനാട്ടിലെ ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇന്ന് രാവിലെയാണ് യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന് ഇറാൻ സ്ഥിരീകരിച്ചത്. ഓഫീസ് ലക്ഷ്യമിട്ടുള്ള സംയുക്ത ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടത്. ഇതേ തുടർന്ന് സർക്കാർ 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പരമോന്നത നേതാവ് ഭീകരവാദികളാൽ രക്തസാക്ഷിത്വം വരിച്ചെന്നാണ് ഇറാൻ പറഞ്ഞത്. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ആക്രമണങ്ങൾ തുടരുന്നതിന് ഇടയിലും ടെഹ്‌റാൻ്റെ തെരുവുകളിലേക്ക് ആളുകൾ ഒഴുകിയെത്തുന്നുവെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.