

തിരുവനന്തപുരം: വനിതാ യാത്രികർക്ക് ആശ്വാസമായി കെഎസ്ആർടിസിയുടെ രാത്രികാല പിങ്ക് ബസ് സർവീസുകൾ. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. തിരുവനന്തപുരം-ടെക്നോപാർക്ക് റൂട്ടിലാണ് ആദ്യഘട്ട സർവീസ്.
പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതമന്ത്രി സി.പി. ജോൺ നിർവഹിച്ചു. രാത്രി 9 മണിക്ക് ശേഷം തിരുവനന്തപുരം നഗരത്തിൽ എത്തുന്ന വനിതകൾക്ക് കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധിയായിരുന്നു. ആശുപത്രി ജീവനക്കാർ, സിനിമ കഴിഞ്ഞ് മടങ്ങുന്നവർ, വിവിധ ട്രെയിനുകളിൽ തമ്പാനൂരിലെത്തുന്ന രോഗികൾ, അവരുടെ ബന്ധുക്കൾ തുടങ്ങിയവർക്ക് സുരക്ഷിതമല്ലാത്ത യാത്രാ മാർഗ്ഗങ്ങളെയും അമിത തുക നൽകി ടാക്സികളെയും ആശ്രയിക്കേണ്ടി വന്നിരുന്നു.
ഇതിനൊരു പരിഹാരമായാണ് സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ പരിപാടികളുടെ ഭാഗമായി കെഎസ്ആർടിസി രാത്രികാല പിങ്ക് ബസ് സർവീസുകൾ ആരംഭിക്കുന്നത്. രാത്രി 10 നും രാവിലെ 5 മണിക്കും ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്ന ടെക്നോപാർക്കിലെ ജീവനക്കാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയും കത്ത് നൽകിയിരുന്നു.
ഇതിൻ്റെ കൂടി അടിസ്ഥാനത്തിൽ തിരുവനന്തപുരം-ടെക്നോപാർക്ക് റൂട്ടിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം സർവീസ് നടത്തുക. കിഴക്കേകോട്ട, തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ്, ആർ.സി.സി, ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി വഴി സർവീസ് നടത്തുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്ന് സർവീസ് നടത്തുന്നതിന് ഏറ്റവും നവീനമായ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് അനുവദിച്ചിട്ടുള്ളത്. ഭാവിയിൽ ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്ന കാര്യവും, സർവീസുകളുടെ കൃത്യത ഉറപ്പാക്കാനും വരുമാനം വർദ്ധിപ്പിക്കാനും ഓൺലൈൻ റിസർവേഷൻ സൗകര്യമൊരുക്കുന്നതും പരിഗണനയിലാണ്.