തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ നിലപാടിൽ ഉറച്ച് സിപിഐ. മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കേണ്ടെന്നാണ് സിപിഐയുടെ തീരുമാനം. ഇന്ന് ചേർന്ന സിപിഐ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സിപിഐ നിർണായക തീരുമാനം പുറത്തുവിട്ടത്. തീരുമാനത്തിൻ്റെ ഭാഗമായി മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ജി. ആര്‍. അനില്‍, ജെ. ചിഞ്ചുറാണി എന്നിവർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ഓൺലൈനായാണ് സിപിഐ യോഗം ചേർന്നത്.
പിഎം ശ്രീയിലെ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനായി മുഖ്യമന്ത്രിയും ബിനോയ് വിശ്വവും ചേർന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് നിർണായക തീരുമാനം സിപിഐ പുറത്തുവിട്ടത്. പിഎം ശ്രീയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് തന്നെയാണ് സിപിഐയുടെ നിലപാടിൽ വ്യക്തമാകുന്നത്. എന്നാൽ പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് സിപിഐഎമ്മിൻ്റെ നിലപാട്.