മലപ്പുറം: പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തും വിധം ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ കൂടുതൽ നിഗമനത്തിലേക്ക് പൊലീസ്. അപകീർത്തിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത് വിദേശത്ത് നിന്നാണെന്നാണ് സംശയം. ഫേസ്ബുക്ക് അക്കൗണ്ട് തയ്യാറാക്കിയതിൽ കൂടുതൽ പേർക്ക് പങ്കുള്ളതായും സൂചനയുണ്ട്. പങ്കുവച്ച ചിത്രത്തിനൊപ്പം തയ്യാറാക്കിയ വാചകങ്ങൾ പ്രതി മുഹമ്മദ് റോഷൻ്റെതല്ലെന്ന നിഗമനത്തിലാണ് പൊലീസ്.
പോസ്റ്റിട്ടത് പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ കാപ്പ കേസ് പ്രതിയെന്ന് കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് ഇയാൾ 15 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. പെരിന്തൽമണ്ണയിലെ മാളിലേക്ക് സാദിഖലി തങ്ങളുടെ ബന്ധുവിനെ വിളിച്ചുവരുത്തി അവ്യക്തമായ ദൃശ്യങ്ങൾ കാണിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. സംഭവത്തിൽ പ്രതി മുഹമ്മദ് റോഷൻ ഒളിവിലാണ്.
ജനുവരി 31ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പരാതിക്കാരനെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് പ്രതി വിളിച്ചു വരുത്തിയത്. പിന്നാലെ പ്രതിയുടെ മൊബൈൽ ഫോണിലെ ചില അവ്യക്തമായ ഫോട്ടോകളും വിഡിയോകളും കാണിച്ചു കൊടുക്കുകയും പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 15 കോടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഇക്കാര്യം പുറത്ത് പറയുകയോ പൊലീസിൽ പരാതിപ്പെടുകയോ ചെയ്താൽ പരാതിക്കാരനെ വധിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസ് എഫ്ഐആറിൽ പറയുന്നുണ്ട്.
പരാതിക്കാരൻ പണം നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കഴിഞ്ഞദിവസം 'shanu shanu' എന്ന വ്യാജ ഫേസ്ബുക്ക് ഐഡിയിൽ നിന്നും പാണക്കാട്ട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ അപകർത്തിപെടുത്തുന്ന തരത്തിലുള്ള ഒരു വ്യാജ പോസ്റ്റ് സോഷ്യൽ മീഡിയ ഫേസ്ബുക്കിൽ പ്രതി പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചത്. ഇതുവഴി സമൂഹത്തിൽ മനപ്പൂർവം കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയും പരാതിക്കാരനും കുടുംബത്തിനും മാനഹാനി വരുത്തുകയും ചെയ്തു എന്നും പൊലീസ് എഫ്ഐആറിൽ പറയുന്നുണ്ട്.