കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബർ പിടിയിലായ കേസിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. റിൻസിയെ വിളിച്ച സിനിമക്കാരെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിൻസിയെ സ്ഥിരമായി വിളിച്ചിരുന്ന നാല് പേരെ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ സിനിമ പ്രൊമോഷൻ്റെ ഭാഗമായി വിളിച്ചതാണ് എന്നാണ് ഇവർ നൽകുന്ന വിശദീകരണം. റിൻസിയുടെ ഫ്ലാറ്റിൽ എത്തിയവരുടെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. പലരും എത്തിയത് ലഹരി ഉപയോഗിക്കാനാണ് എന്ന നിഗമനത്തിലാണ് പൊലീസ്.
കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്നാണ് നിലവിലെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. റിൻസി നടത്തിയ ലക്ഷങ്ങളുടെ ലഹരിക്കച്ചവടത്തിൻ്റെ തെളിവുകൾ ലഭിച്ചിരുന്നു. മയക്കുമരുന്നിൻ്റെ വില വിവരം രേഖപ്പെടുത്തിയ റിൻസിയുടെ വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. റിൻസിയുടെ മൊഴിയിൽ നിന്ന് ലഭിച്ച പേരുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിരുന്നു.
വയനാട്ടിൽ നിന്ന് പിടിയിലായ സംഘമാണ് റിൻസിയെ കുറിച്ചുള്ള വിവരം നൽകിയത്. സിനിമ മേഖലയിലെ പ്രമുഖർക്ക് ഉൾപ്പെടെ റിൻസി ലഹരി വിൽപന നടത്തിയിരുന്നെന്നാണ് സൂചനയെ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. റിൻസിയേയും സുഹൃത്ത് യാസർ അറഫത്തിനെയും 22.5 ഗ്രാം എംഡിഎംഎയുമായാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുന്നത്.