തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചു വിട്ടതിനെ ചൊല്ലി രാഷ്ട്രീയ വിവാദം. മിൽമ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയനീക്കമാണെന്ന് ബോർഡ് അംഗങ്ങൾ ആരോപിച്ചു.
അതേസമയം ശബരിമലയിലേക്ക് ഗുണനിലവാരം കുറഞ്ഞ നെയ്യ് വിതരണം ചെയ്തത് ഉൾപ്പടെ തിരുവനന്തപുരം മേഖല യൂണിയനിൽ കഴിഞ്ഞ കാലങ്ങളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടത്. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലിരുന്നു നടപടി.
ഭരണസമിതി നടത്തിയിട്ടുള്ള അഴിമതിയുടെ വ്യാപ്തി ആഴത്തിലുള്ളതാണെന്നും സമഗ്ര അന്വേഷണം വേണമെന്നും റിപ്പോർട്ട് പറയുന്നു. ഈ മാസം 25ന് ഭരണസമിതി പിരിച്ചുവിട്ട് സർക്കാർ ഉത്തരവിറക്കി. യൂണിയനിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയും ചെയ്തു. പിരിച്ചുവിടലിനെതിരെ കോടതിയെ സമീപിക്കാൻ ആണ് അംഗങ്ങളുടെ നീക്കം. അങ്ങനെ ആണെങ്കിൽ ഫെഡറേഷൻ തിരഞ്ഞെടുപ്പും അനിശ്ചിതത്വത്തിൽ ആകുമെന്നാണ് സൂചന.