ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തിരൂവനന്തപുരത്തെ ഡോ. പി. എസ്. മഹേന്ദ്രകുമാർ ആണ് ഹർജി നൽകിയത്. പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ഹർജിക്കാരൻ പറയുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഇയാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.
ഈ മാസം ഇരുപതിനാണ് ദേവസ്വം ബോർഡ് നേതൃത്വത്തിൽ പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ഇത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. സംഗമം നടത്തുന്നതിന് അനുമതി നൽകിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹർജി നൽകിയിട്ടുള്ളത്. സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ് വഴക്കം ഉണ്ടാക്കുമെന്ന് ഹർജിയിൽ ആരോപിക്കുന്നു. അടിയന്തരമായി ഹർജി പരിഗണിക്കണമെന്നും മഹേന്ദ്രകുമാർ ആവശ്യപ്പെട്ടു.
അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും ദേവസ്വം ബോർഡുകളുടെ രാഷ്ട്രീയ വൽക്കരണ് നടക്കുന്നതെന്നും ഹർജിക്കാരൻ പറയുന്നു. അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹാർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സർക്കാരിന് ചില നിർദേശങ്ങൾ നൽകിക്കൊണ്ടായിരുന്നു ഹർജി ഹൈക്കോടതി തള്ളിയത്. ശബരിമലയുടെ പവിത്രതയെ അയ്യപ്പ സംഗമം ബാധിക്കരുതെന്ന് കർശന നിർദേശം ഹൈക്കോടതി സർക്കാർ നൽകിയിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച മുഴുവൻ കണക്കുകളും നൽകണമെന്നും നിർദേശമുണ്ട്.
ആഗോള അയ്യപ്പ സംഗമത്തിലെത്തുന്നവർക്ക് പ്രത്യേക പരിഗണന നൽകരുതെന്നും, സന്നിധാനത്തെ എത്തുന്ന സാധാരണ അയ്യപ്പഭക്തന് കിട്ടുന്ന പരിഗണന മാത്രമേ നൽകാവൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കുംഭമേള മാതൃകയിൽ അയ്യപ്പഭക്തരുടെ സംഗമം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നാണ് ദേവസ്വം ബോർഡ് മറുപടി നൽകിയിട്ടുള്ളത്.
പമ്പാതീരത്ത് നടക്കുന്ന സംഗമത്തിൽ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാർ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. വിവിധ സാമുദായിക നേതാക്കളെയും ദേവസ്വം ബോർഡ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ സത്യമങ്മൂലം സുപ്രീംകോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ കോടതിയിൽ നിന്നുണ്ടാകുന്ന നിലപാടുകൾ ഏറ്റവും നിർണായകമാണ്.