പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ നിർണാക നീക്കവുമായി അന്വേഷണസംഘം. കേസിൽ അഞ്ചു പേർ കൂടി ഉടൻ അറസ്റ്റിലാകുമെന്ന വിവരമാണ് പുറത്തുവരുന്നത്. ദ്വാരപാലക ശിൽപ്പ പാളികളിലെ സ്വർണം മോഷ്ടിച്ച കേസിൽ 3 പേരും കട്ടിളപ്പാളി കേസിൽ രണ്ട് പേരുമാണ് അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 3 പേർ പ്രമുഖർ എന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്.
അതേസമയം, സന്നിധാനത്തെ സ്ട്രോങ് റൂമിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും. അതീവ രഹസ്യമായി പരിശോധന നടക്കുന്നതിനാൽ, രാവിലെ എട്ട് മണിക്ക് മുൻപായി മാധ്യമങ്ങൾ സന്നിധാനത്ത് നിന്ന് മടങ്ങണമെന്ന് നിർദേശമുണ്ട്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സ്റ്റോർ റൂമിലെ ശ്രീകോവിലിന്റെ പഴയ വാതിലിലും പ്രഭാമണ്ഡലത്തിലും എസ്ഐടി പരിശോധന നടത്തുക. വാതിലും പ്രഭാമണ്ഡലവും പരിശോധിച്ച് സ്വർണം പൊതിഞ്ഞത് സംബന്ധിച്ച കണക്കെടുക്കും.
വാതിലിൻ്റെ അളവടക്കം രേഖപ്പെടുത്തിക്കൊണ്ടുള്ള പരിശോധനയ്ക്കായിരുന്നു അനുമതി ലഭിച്ചത്. ഇതിനായി ഇന്നലെത്തന്നെ എസ്‌പി എസ്. ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്തെത്തി. കൂടാതെ സ്വർണക്കൊള്ളയി പ്രതിപ്പട്ടികയിലുള്ള മുഴുവൻ പേരുടെയും വീടുകളിൽ ഇഡി റെയ്ഡ് നടത്തി. ഉണ്ണികൃഷ്ണൻ പോറ്റി അടക്കം മുഴുവൻ പ്രതികളുടെയും വീടുകളിൽ റെയ്ഡ് നടത്തി. ആകെ 21 കേന്ദ്രങ്ങളിലാണ് പരിശോധന. സ്മാർട്ട് ക്രിയേഷനിലും ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ്റെ വീട്ടിലും ഇഡി പരിശോധന നടത്തി. ഇന്ന് രാവിലലെയായിരുന്നു ഇഡി സംഘം റെയ്‌ഡിനെത്തിയത്.