

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി മലബാറിലെ എംപിമാർ. വിഭജനം അറിഞ്ഞില്ലെന്ന റെയിൽവേമന്ത്രിയുടെ വാദം നുണയാണെന്നും ബിജെപിയുടെ രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമായാണ് മംഗലാപുരം മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്നും വേർപ്പെടുത്തിയതെന്നും എംപിമാർ ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് തിരുവോണനാളിൽ ഉപവാസ സമരം നടത്തുമെന്നും എംപിമാർ അറിയിച്ചു. വിഭജനം മൂലം പാലക്കാട് ഡിവിഷന് ചരക്കുഗതാഗത - യാത്രാ വരുമാനത്തിൽ വൻ നഷ്ടമാണ് ഉണ്ടാവുക. ഇതിന് പിന്നിൽ പ്രവർത്തിച്ചത് കേന്ദ്ര റെയിൽവേ സഹമന്ത്രി സോമണ്ണ ആണെന്ന് എം.കെ. രാഘവൻ എംപി ആരോപിച്ചു.
വിഭജനം ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഡിവിഷൻ വിഭജനം അറിയില്ലെന്നാണ് റെയിൽവേമന്ത്രി പറയുന്നതെന്നും ഇല്ലെങ്കിൽ മന്ത്രിയെ ആ പണിക്ക് കൊള്ളില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. റെയിൽവേമന്ത്രി നുണ പറയുകയാണെന്ന് വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.
മംഗലാപുരം മേഖലയെ ഒഴിവാക്കുന്നതോടെ ചരക്കുഗതാഗത വരുമാനത്തിൽ മാത്രം പാലക്കാട് ഡിവിഷന് 500 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടാവുക. ഇതിന് പുറമെ കൂടുതൽ യാത്രാവരുമാനം ലഭിക്കുന്ന പ്രധാന ട്രെയിനുകളും മൈസൂരു ഡിവിഷനിലേക്ക് മാറും. മറ്റു വരുമാനങ്ങളിലും മാറ്റം വരും. ആകെ 600 - മുതൽ 700 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് പാലക്കാട് ഡിവിഷനെ നഷ്ടത്തിലാക്കുമെന്നും ഭാവിയിൽ പാലക്കാട് ഡിവിഷൻ തന്നെ ഇല്ലാതാകുമെന്നുമാണ് ആശങ്ക.