

വയനാട്: വനം മന്ത്രി ഷിബു ബേബി ജോണിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സിജുമോൻ ഫ്രാൻസിസിനെ നിയമിച്ചതിൽ എതിർപ്പുമായി പ്രകൃതി സംരക്ഷണ സമിതി. കോ എക്സിസ്റ്റൻസ് കളക്ടീവ് എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ കുറേ വർഷങ്ങളായി വനം വകുപ്പിനെതിരേ പ്രവർത്തിച്ചു വരുന്ന ആളാണ് സിജുമോൻ ഫ്രാൻസിസ് എന്ന് കോ എക്സിസ്റ്റൻസ് കളക്ടീവ് കോർഡിനേറ്റർ എൻ. ബാദുഷ ആരോപിച്ചു. വനം കയ്യേറ്റക്കാരുടേയും വനം മാഫിയയുടേയും കൂടെ നിന്ന് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച ആളാണ് സിജുമോൻ. വനം വകുപ്പിൻ്റെ പല പദ്ധതികളെയും എതിർത്തുകൊണ്ട് സിജുമോൻ ഫ്രാൻസിസ് രംഗത്തെത്തിയിട്ടുണ്ടെന്നും ബാദുഷ പറയുന്നു.
കൊച്ചി- ധനുഷ്കോടി ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് വാളാർ- നേര്യമംഗലം ഭാഗത്ത് വനംവകുപ്പിൻ്റെ സ്ഥലം വിട്ടുകൊടുക്കുന്ന കാര്യത്തിലും സിജുമോൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസിൽ സിജുമോൻ്റെ മകൾ ഹർജിക്കാരിയാണ്. ഇത്തരത്തിൽ നിരവധിയായി വനംവകുപ്പിനെതിരെയും വകുപ്പിൻ്റെ പദ്ധതികൾക്കെതിരെയും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് സിജുമോൻ ഫ്രാൻസ് എന്നാണ് കോ എക്സിസ്റ്റൻസ് കളക്ടീവ് പറയുന്നത്. സിജുമോനെ ഈ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും സംഘടന നിവേദനം നൽകിയിട്ടുണ്ട്.