

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ അട്ടിമറിയിൽ പിഎസ്‌സിയെ കുടഞ്ഞ് സംസ്ഥാന വിവരാവകാശ കമീഷന്‍. ഉത്തരക്കടലാസുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കൈമാറണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ്. ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും 7 ദിവസത്തിനകം നൽകണമെന്നും പിഎസ്‌സിക്ക് നിർദേശം.
പിഎസ്‌സിക്കെതിരെ രൂക്ഷവിമർശനമാണ് വിവിരാവകാശകമ്മിഷൻ ഉയർത്തിയത്. നിയമനത്തിന് കോടതി വിധിയുടെ വിലക്കുണ്ടെങ്കിൽപ്പോലും വിവരങ്ങൾ മറച്ചുവെക്കരുത്.നിയമത്തിന്റെ പിൻബലമില്ലാതെ വിവരം നൽകാതിരുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും, മറ്റ് തസ്തികകളുടെ പേരുപറഞ്ഞ് മാർക്ക് നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ പിഎസ്സിക്ക് കഴിഞ്ഞില്ലെന്നും വിമര്‍ശനത്തിൽ പറയുന്നു.
അതേസമയം പിഎസ്‌സി പരീക്ഷ ക്രമക്കേടിനെ കുറിച്ചുള്ള അന്വേഷണം ആഭ്യന്തര വിജിലൻസ് എസ്‌പിക്ക് തന്നെ കൈമാറാൻ കമ്മീഷൻ യോഗം തീരുമാനിച്ചിരുന്നു. പരീക്ഷ കൺട്രോളർക്ക് അന്വേഷണം കൈമാറിയ ഉത്തരവ് ഉടൻ റദ്ദാക്കും. ഒരുവിഭാഗം കമ്മീഷൻ അംഗങ്ങൾ കടുത്ത എതിർപ്പ് ഉയർത്തിയതോടെ പിഎസ്‍സി ചെയർമാൻ മുട്ടുമടക്കുകയായിരുന്നു.
പരീക്ഷാ ക്രമക്കേടിനെ ചൊല്ലി പിഎസ്‌സി യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദമാണ് നടന്നത്. നിശ്ചയിച്ച അന്വേഷണം അട്ടിമറിച്ച ചെയർമാൻ കമ്മീഷനെ കബളിപ്പിച്ചു എന്ന് അംഗങ്ങൾ ആരോപിച്ചു. ചെയർമൻ്റെ നടപടി പിഎസ്‌സിയെ സംശയത്തിൻ്റെ നിഴലിലാക്കി. പരീക്ഷാ കണ്ട്രോളറെ ഏൽപ്പിച്ച നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അംഗങ്ങൾ പറഞ്ഞു. ഇതിനുപിന്നാലെയാണ് അന്വേഷണം ആഭ്യന്തര വിജിലൻസിന് കൈമാറാൻ തീരുമാനം ആയത്.