കാസർഗോഡ്: കേന്ദ്ര കേരള സർവകലാശാലയിൽ വീണ്ടും പൂജ വിവാദം. പെരിയയിലെ കേന്ദ്ര കേരള സർവകലാശാലയിലാണ് പുതിയ പൂജാ വിവാദം. ബോയ്‌സ് ഹോസ്റ്റലിലേക്ക് കാനറ ബേങ്ക് നൽകിയ ബസിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങിന് മുന്നോടിയായാണ് പൂജ നടത്തിയത്. സർവകലാശാല ജീവനക്കാരൻ തന്നെയാണ് പൂജ നടത്തിയത്.
സർവകലാശാലയുടെ പൊതു ഇടത്തിൽ മതപരമായ ചടങ്ങ് നടത്തരുതെന്ന മാനദണ്ഡം കാറ്റിൽ പറത്തിയാണ് പൂജ നടത്തിയത്. അഡ്മിൻ ബ്ലോക്കിന് മുൻപിൽ നടന്ന പൂജയ്ക്ക് പ്രൊഫസർ സിദ്ധു പി. അൽഗൂർ, രജിസ്ട്രാർ തുടങ്ങിയവർ പങ്കെടുത്തു. സർവകലാശാലയുടെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആരോപിച്ച് എസ്എഫ്ഐയും രംഗത്ത് വന്നു.