
വിവിധ സമുദായങ്ങളെ യൂസ് ആൻഡ് ത്രോ രീതിയിൽ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാർത്ഥ വഞ്ചനയെന്ന് പി.വി. അൻവർ. നേരത്തെ ഞായറാഴ്ചത്തെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പി.വി. അൻവർ വഞ്ചിച്ചതിൻ്റെ ഭാഗമാണെന്നും ആ ചതിയിൽ മുന്നണി ആശങ്കപ്പെടുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമർശനത്തിന് ഫേസ്ബുക്കിലൂടെയാണ് അൻവർ മറുപടി നൽകിയത്.
"ആവശ്യത്തിനനുസരിച്ച് വിവിധ സമുദായങ്ങളെ യൂസ് ആൻഡ് ത്രോ രീതിയിൽ ഉപയോഗിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവാണ് യഥാർഥ വഞ്ചന. നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണ്," പി.വി. അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
അൻവർ മത്സരിക്കുന്നത് ഇടതുപക്ഷം ഗൗരവത്തിൽ എടുക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി നൽകി. അൻവറിനെ കുറിച്ച് എൽഡിഎഫ് ആലോചിക്കാറേയില്ല. യുഡിഎഫാണ് അൻവറിനെ കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, അൻവർ യുഡിഎഫിനെ ഒരു കാലത്തും വിശ്വസിക്കാൻ പാടില്ലായിരുന്നുവെന്ന് കെ.ടി. ജലീൽ എംഎൽഎ പറഞ്ഞു. വഞ്ചിതരും ചതിയന്മാരും ഒത്തുചേർന്ന കൂടാരമാണ് യുഡിഎഫ് എന്നും, എൻ്റെ സുഹൃത്തിന് പറ്റിയ തെറ്റ് യുഡിഎഫിനെ വിശ്വസിച്ചതാണെന്നും ജലീൽ ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പ് പിണറായിസത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കണമെന്ന് കെ.ടി. ജലീൽ എംഎൽഎ നിലമ്പൂരിലെ വോട്ടർമാരോട് അഭ്യർഥിച്ചു.
"ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന പദ്ധതികൾ യാഥാർത്ഥ്യമാക്കിയ ചങ്കൂറ്റത്തിൻ്റെ പേരാണ് പിണറായിസം. പവിഴപ്പുറ്റാണെന്ന് ജനം വിശ്വസിച്ചിരുന്നവർ പാമ്പിൻപ്പുറ്റാണെന്ന് തിരിച്ചറിഞ്ഞു. എൻ്റെ സുഹൃത്തിന് പറ്റിയ തെറ്റ് യുഡിഎഫിനെ വിശ്വസിച്ചതാണ്. യുഡിഎഫിനെ ഒരു കാലത്തും എൻ്റെ സുഹൃത്ത് വിശ്വസിക്കാൻ പാടില്ലായിരുന്നു. വഞ്ചിതരും ചതിയന്മാരും ഒത്തുചേർന്ന കൂടാരമാണ് യുഡിഎഫ്," കെ.ടി ജലീൽ നിലമ്പൂരിൽ പറഞ്ഞു.
അൻവർ ഇടതു സർക്കാരിനെ വിമർശിക്കാൻ പ്രയോഗിക്കുന്ന ഉയർത്തുന്ന "പിണറായിസം" എന്നത് പോസിറ്റീവായ വാക്കാണെന്ന് മാത്യു ടി. തോമസ് എംഎൽഎയും പറഞ്ഞു. എന്താണ് പിണറായിസമെന്ന് ചോദിച്ചാൽ ഇടതുപക്ഷ ചായ്‌വുള്ള നിലപാട്, കേരള മോഡൽ ഡെവലപ്മെൻ്റ് എന്നൊക്കെയാണ് എഐ പറയുന്നത്. നവകേരള നിർമിതിക്ക് പകരമുള്ള വാക്കാണെന്ന് എഐ നിഘണ്ടുവിൽ പോലും വന്നിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.