തിരുവനന്തപുരം: പത്താംതരം പൊതു പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പർ മാറിയ സംഭവം പിഎസ്‌സി ആഭ്യന്തര വിജിലൻസ് അന്വേഷിക്കും. തിങ്കളാഴ്ച ചേർന്ന പിഎസ്‌സി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിവിധ കമ്പനി കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവൻ്റ്സ് (എൽജിഎസ്) തസ്തികകളിലേക്ക് അടക്കമുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ചോദ്യക്കടലാസ് മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയത്.
പിഎസ്‌സി വിജിലൻസ് എസ്‌പി സിനി.എഫ്. ഡെന്നിസിനാണ് അന്വേഷണ ചുമതല. ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്‌കൂളിലെ സെൻ്ററിലാണ് ചോദ്യപേപ്പർ മാറി നൽകിയത്.
സെൻ്ററിൻ്റെ ചുതമലയുണ്ടായിരുന്ന ചീഫ് സൂപ്രണ്ടായ സ്‌കൂൾ പ്രിൻസിപ്പൽ, അസിസ്റ്റൻ്റ് സൂപ്രണ്ടുമാരായ രണ്ട് അധ്യാപകർ, അഡീഷനൽ ചീഫ് സൂപ്രണ്ടായ പിഎസ്‌സിയിലെ പേഴ്സനൽ അസിസ്റ്റൻ്റ് എന്നിവർക്കെതിരെയാണ് പ്രധാനമായും അന്വേഷണം. പരീക്ഷയുടെ ഒന്നാം ഘട്ടം റദ്ദാക്കിയിട്ടില്ലെങ്കിലും ചോദ്യം മാറി ലഭിച്ച 166 പേർക്കും രണ്ടാംഘട്ട പരീക്ഷ എഴുതേണ്ടവർക്കും പുനഃപരീക്ഷ നടത്തുമെന്ന് പിഎസ്‌സി അറിയിച്ചിട്ടുണ്ട്.