
സംസ്ഥാനത്തെ സർവകലാശാലകളിൽ വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന് സർക്കുലർ ഇറക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. സാമുദായിക ധ്രുവീകരണത്തിനും വർഗീയ വിദ്വേഷത്തിനും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ നിർദേശം. എല്ലാ സർവകലാശാലകൾക്കും ഇത് സംബന്ധിച്ച് വിവരം കൈമാറണമെന്നും മന്ത്രി നിർദേശിച്ചു.
വിഭജന ഭീതി ദിനത്തെ ചൊല്ലി തുടക്കം മുതലേ സർക്കാരും ഗവർണറും ഇടഞ്ഞാണ് നിൽക്കുന്നത്. സാമുദായിക സ്പർധയിലേക്ക് നയിക്കുന്ന കാര്യങ്ങളല്ല ക്യാംപസുകളിൽ നടത്തേണ്ടതെന്നും ആർ. ബിന്ദു പറഞ്ഞു. ഇന്ത്യാ വിഭജനത്തിന്റെ ഭീകരത ഓർക്കാൻ എല്ലാ വർഷവും ഓഗസ്റ്റ് 14 ന് കേന്ദ്ര സർക്കാർ നടത്തുന്ന ദിനാചരണമാണ് വിഭജന ഭീതി ദിനാചരണം. ഇന്ത്യയുടെ വിഭജനത്തിന് കാരണമായവരുടെ സ്മരണ നിലനിർത്താനാണ് കേന്ദ്രസർക്കാർ ഈ ദിനം ആചരിക്കുന്നത്. എന്നാൽ ‘വിഭജന ഭീതി ദിനാചരണം’ നടത്തുന്നത് കലാലയങ്ങളിലെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനും വിദ്യാർഥികൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനും ഇടയാക്കും. സമൂഹത്തിൽ വർഗീയ വിദ്വേഷം വളർത്തുന്നതിനും ഇത് കാരണമാകും. ഇത്തരം ദിനാചരണങ്ങൾ കാമ്പസുകളിൽ നടത്തുന്നത് കർശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്ലാ കോളേജുകൾക്കും ഇ-മെയിലിലൂടെയാണ് മന്ത്രി ഡോ. ആർ. ബിന്ദു നിർദേശം നിൽകിയത്
അതേസമയം കേന്ദ്ര കേരള സർവകലാശാലയിൽ എബിവിപി വിഭജന ദിനാചരണം സംഘടിപ്പിച്ചു. രാത്രി 12.30 നാണ് പരിപാടി നടന്നത്. തിരുവനന്തപുരം ധനുവച്ചപുരം വിറ്റിഎംഎൻഎസ്എസ് കോളേജിലും വിഭജന ദിനത്തോടനുബന്ധിച്ച സെമിനാർ സംഘടിപ്പിക്കുമെന്നും എബിവിപി പറഞ്ഞു. സംസ്ഥാനത്തെ മറ്റു ക്യാമ്പസുകളിലും ബാനർ ഉയർത്തുമെന്ന് എബിവിപി തീരുമാനം.