പാലക്കാട്: വി.ഡി. സതീശൻ്റെയും രമേശ് ചെന്നിത്തലയുടെയും എതിർപ്പിന് പുല്ലുവില കൽപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ഇന്നും യുഡിഎഫിനായി വീട് കയറി പ്രചാരണം നടത്തി. ഒരു നേതാവും പ്രചാരണം നടത്തരുത് എന്ന് പറഞ്ഞിട്ടില്ല. പാലക്കാട്ടുകാർക്ക് ഇല്ലാത്ത പ്രശ്നം മാധ്യമങ്ങൾക്ക് വേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൻ്റെ വെല്ലുവിളി.
പാലക്കാട് ശേഖരിപുരം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി ലിജിക്ക് വേണ്ടിയാണ് രാഹുൽ പ്രചാരണത്തിനെത്തിയത്. ഡിസംബർ 11 വരെ പ്രചാരണം തുടരുമെന്നും രാഹുൽ പറഞ്ഞു. ഒരു നേതാവും തന്നോട് പ്രചാരണത്തിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയോ കെ.സി. വേണുഗോപാലോ പറഞ്ഞത് താൻ കേട്ടിട്ടില്ല. ഒരു പ്രവർത്തകൻ എന്ന നിനക്ക് കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ.
പാർട്ടിയിൽ അദ്ദേഹത്തിന് സ്ഥാനമില്ലെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെപ്പറ്റിയുള്ള ചോദ്യത്തിനുള്ള കെ.സി. വേണുഗോപാലിൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണം നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണ്. ഏറ്റവും ശക്തമായ നടപടിയാണ് പാർട്ടി എടുത്തത്. അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതാണ്. ആരോപണം വന്നപ്പോൾ തന്നെ നടപടി എടുത്തിരുന്നെന്നും കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു.