

കൊച്ചി: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം. ആദ്യ ബലാത്സംഗ കേസിലാണ് രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകൾ എല്ലാം തന്നെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാരാക്കണം, സാക്ഷികളെ സ്വാധിനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ വിളിപ്പിച്ചാലും ഹാജരാകണം, തെളിവുകൾ നശിപ്പിക്കരുത്, പരാതിക്കാരിക്കെതിരെ സൈബർ ആക്രമണം പടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
തുടര്‍ച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം. ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം. രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ മൂന്ന് ദിവസം ചോദ്യം ചെയ്യപ്പെടണമെന്നും ഉപാധിയിൽ പറയുന്നു. ആ കാലയളവിൽ കസ്റ്റഡിയിൽ ഉള്ളതായി കണക്കാക്കണമെന്നും കോടതി വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണം. അറസ്റ്റ് ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണം. പാസ്‌പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണം. എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി അറിയിച്ചു.
രണ്ടും, മൂന്നും കേസുകളിൽ നേരത്തെരാഹുലിന് ജാമ്യം ലഭിച്ചിരുന്നു. മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായി 18 ദിവസങ്ങൾക്ക് ശേഷമാണ് രാഹുലിന് ജാമ്യം ലഭിച്ചത്. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജനുവരി 28ന് രാഹുലിന് ജാമ്യം അനുവദിച്ചത്. നേരത്തെ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതി രാഹുലിൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ സെഷൻസ് കോടതിയെ സമീപിച്ചത്.