

തിരുവനന്തപുരം: രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ. വിധി വരുന്നതുവരെ നിർബന്ധിത നിയമനടപടി പാടില്ലെന്നും കോടതി.
അതേസമയം, രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ തെളിവുകൾ കണ്ടെത്തി. വ്യാഴാഴ്ച ഹൈക്കോടതിയിൽ തെളിവുകൾ സമർപ്പിക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി അന്വേഷണ ഉദ്യോഗസ്ഥർ ഹൈക്കോടതിയിലെത്തി ചർച്ച നടത്തി.
രണ്ടാം ബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി കോടതിയിൽ സമർപ്പിച്ചിരുന്നു. ക്രൂര ലൈംഗിക അതിക്രമത്തിൻ്റെ വിവരങ്ങളാണ് അതിജീവിത മൊഴിയിൽ ഉള്ളത്. ഐ വാൻഡ് ടു റേപ്പ് യു എന്ന് രാഹുൽ പറഞ്ഞുകൊണ്ടിരുന്നു. വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ട് പോകുകയും, അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അതിജീവിത മൊഴി നൽകി.
"ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന സമയത്ത് പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. എന്നിട്ടും ലൈംഗികാതിക്രമം തുടർന്നു എന്നും അതീജീവിത നൽകിയ മൊഴിയിൽ പറയുന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചിട്ടുണ്ട്."
ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ലെന്ന് രാഹുൽ അറിയിച്ചു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ ആയി രാഹുൽ പിന്നാലെ നടന്നിരുന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു എന്നും, വീടിൻ്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാൻ പലവട്ടം ആവശ്യപ്പെട്ടുവെന്നും അതിജീവിതയുടെ മൊഴിയിൽ പറയുന്നുണ്ട്.